ഒട്ടാവ: കാനഡയിൽ ബസ് കാത്തുനിൽക്കുന്നതിനിടെയുണ്ടായ വെടിവയ്പ്പിൽ ഇന്ത്യൻ വിദ്യാർഥിനി കൊല്ലപ്പെട്ടു. പഞ്ചാബ് സ്വദേശിയായ ഹർസിമ്രത് രൺധാവ (22) ആണ് കൊല്ലപ്പെട്ടത്. ഒന്റേറിയോയിലെ ഹാമിൽട്ടണിലാണ് സംഭവം. രണ്ടു വാഹനങ്ങളിലായെത്തിയ സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ ഹർസിമ്രത്തിനു വെടിയേൽക്കുകയായിരുന്നു. മൊഹാക് കോളജിലെ വിദ്യാർഥിനിയാണ്.
പൊലീസ് എത്തിയപ്പോൾ, നെഞ്ചിൽ വെടിയേറ്റ നിലയിലാണ് ഹർസിമ്രത്തിനെ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരു കറുത്ത കാറിലെ യാത്രക്കാരൻ വെളുത്ത കാറിൽ സഞ്ചരിച്ചിരുന്നവർക്ക് നേരെ വെടിയുതിർത്തതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. ഈ വെടിയുണ്ടയാണ് ഹർസിമ്രതിന്റെ ദേഹത്ത് പതിച്ചത്. വെടിവയ്പ്പിനു തൊട്ടുപിന്നാലെ വാഹനങ്ങൾ സ്ഥലം വിട്ടു.
സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും ഹർസിമ്രത്തിന്റെ കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. ആവശ്യമായ എല്ലാ സഹായവും നൽകും. ഈ ദുഷ്‌കരമായ സമയത്ത് ഞങ്ങളുടെ ചിന്തകളും പ്രാർഥനകളും ദുഃഖിതരായ കുടുംബത്തോടൊപ്പമാണെന്നും പൊലീസ് അറിയിച്ചു.