ന്യൂഡൽഹി: മധ്യപൂർവ്വേഷ്യയിൽ അമേരിക്ക–ഇറാൻ യുദ്ധം തുടരുന്നതിനിടെ ഇന്ത്യയിലേക്കുള്ള എൽപിജി ടാങ്കർ ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി കടന്നതായി റിപ്പോർട്ട്. 40,000 മെട്രിക് ടണ്ണിലധികം എൽപിജി വഹിച്ചുകൊണ്ടുള്ള ഇന്ത്യൻ കപ്പൽ ‘ശിവാലിക്’ ഹോർമുസ് കടലിടുക്കിൽ നിന്ന് യാത്ര തിരിച്ചത്. ഇന്ത്യൻ നാവികസേനയുടെ സുരക്ഷാ അകമ്പടിയോടെയാണ് കപ്പൽ ഈ തന്ത്രപ്രധാന പാത കടക്കുന്നത്. മേഖലയിലെ സംഘർഷാവസ്ഥ പരിഗണിച്ച് കപ്പലിന് സുരക്ഷിത പാത ഒരുക്കുന്നതിനായി ഇന്ത്യൻ നാവികസേന നേരിട്ട് മാർഗനിർദ്ദേശങ്ങൾ നൽകുന്നുണ്ടെന്നാണ് ന്യൂസ്18 പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്.
അതുപോലെ ശിവാലിക്കിന് പിന്നാലെ അടുത്ത ആറ് മണിക്കൂറിനുള്ളിൽ മറ്റൊരു എൽപിജി കപ്പൽ കൂടി യാത്ര തിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ധന ഇറക്കുമതി തടസ്സപ്പെടാതിരിക്കാൻ ഘട്ടംഘട്ടമായാണ് ഇന്ത്യ കപ്പലുകളെ പുറത്തെത്തിക്കുന്നത്. ആഗോള എണ്ണ-വാതക നീക്കത്തിന്റെ 20 ശതമാനവും നടക്കുന്ന ഹോർമുസ് കടലിടുക്കിലെ സുരക്ഷ ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിർണ്ണായകമാണ്.
ഇതിനിടെ ഇന്ത്യയിലെ ഇറാൻ അംബാസഡർ മുഹമ്മദ് ഫതാലി ഹോർമുസ് കടലിടുക്ക് വഴി ഇന്ത്യയിലേക്കുള്ള കപ്പലുകൾക്ക് സുരക്ഷിത യാത്ര ഉറപ്പാക്കുമെന്ന് അറിയിച്ചു. ഇന്ത്യയും ഇറാനും ദീർഘകാല സുഹൃത്തുക്കളാണെന്നും ഇരുരാജ്യങ്ങൾക്കും പൊതുവായ താൽപര്യങ്ങളും ഭാവിയും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
“ഇന്ത്യയും ഇറാനും സുഹൃത്തുക്കളാണ്. ഇന്ത്യയിലെ ജനങ്ങളുടെ കഷ്ടപ്പാട് ഞങ്ങളുടേതും ഞങ്ങളുടേത് ഇന്ത്യയുടേതുമാണ്. അതുകൊണ്ടുതന്നെ ഇന്ത്യ സർക്കാർ ഞങ്ങളെ സഹായിക്കുന്നതുപോലെ ഞങ്ങളും ഇന്ത്യയെ സഹായിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്,” ഫതാലി പ്രതികരിച്ചു.
അതേസമയം ഇന്ത്യയുടെ പ്രകൃതി വാതക ആവശ്യത്തിന്റെ ഏകദേശം 50 ശതമാനം രാജ്യാന്തര വിപണിയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. അതിൽ ഏകദേശം 20 ശതമാനം ഖത്തറിൽ നിന്നാണ് ലഭിക്കുന്നത്. എന്നാൽ ഖത്തറിലെ ഗ്യാസ് ഫീൽഡുകൾക്ക് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിന് പിന്നാലെ ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി വാതക കയറ്റുമതി കമ്പനികളിലൊന്നായ ഖത്തർ എനർജി ഉൽപാദനം താൽക്കാലികമായി നിർത്തിവെച്ചതായി റിപ്പോർട്ടുകളുണ്ട്. ഇതോടെ ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള പ്രകൃതി വാതക വിതരണം ഏകദേശം നിലച്ചു.
ഈ സാഹചര്യം നേരിടുന്നതിനായി രാജ്യത്ത് പ്രകൃതി വാതക വിതരണം നിയന്ത്രിക്കുന്നതിന് കേന്ദ്ര സർക്കാർ പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി. പെട്രോളിയം മന്ത്രാലയം പുറത്തിറക്കിയ നിർദ്ദേശങ്ങൾ പ്രകാരം വിവിധ മേഖലകളെ നാല് മുൻഗണനാ വിഭാഗങ്ങളാക്കി വിഭജിച്ച് വിതരണം ക്രമീകരിക്കാനാണ് തീരുമാനം.
അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം ആരംഭിച്ച് രണ്ട് ആഴ്ചയായി. ഇതോടെ ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിക്കുന്ന വലിയ എണ്ണക്കപ്പലുകളിൽ പലതും തടസ്സപ്പെട്ടിരുന്നു. ഏകദേശം 50 കിലോമീറ്റർ മാത്രം വീതിയുള്ളതും പരമാവധി 60 മീറ്റർ ആഴമുള്ളതുമായ ഈ കടലിടുക്ക് സൈനികമായി അടച്ചുപൂട്ടാൻ എളുപ്പമുള്ള മേഖലയായി കണക്കാക്കപ്പെടുന്നു.
അതേസമയം ഇന്ത്യയുടെ ഊർജ്ജസ്ഥിതി സ്ഥിരതയിലാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. രാജ്യത്തിന്റെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ 70 ശതമാനത്തിലധികവും ഇപ്പോൾ ഹോർമുസ് കടലിടുക്ക് ഒഴിവാക്കി മറ്റ് കടൽപാതകളിലൂടെ എത്തിക്കപ്പെടുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
പെട്രോളിയം-പ്രകൃതി വാതക മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി സുജാത ശർമ്മയുടെ നേതൃത്വത്തിൽ നടന്ന അന്തർ മന്ത്രാലയ യോഗത്തിൽ ഇന്ത്യയുടെ ഊർജ്ജസ്ഥിതി നിയന്ത്രണത്തിലാണെന്ന് സർക്കാർ വ്യക്തമാക്കി. ലോകത്തിലെ നാലാമത്തെ വലിയ റിഫൈനിംഗ് ശേഷിയുള്ള രാജ്യമാണ് ഇന്ത്യയെന്നും അതാണ് നിലവിലെ സാഹചര്യത്തിൽ വലിയ ആശ്വാസമെന്നും ശർമ്മ പറഞ്ഞു.
രാജ്യത്ത് എൽപിജി ഉൽപാദനം 28 ശതമാനം വർധിപ്പിച്ചതായും അധികൃതർ അറിയിച്ചു. യുദ്ധവാർത്തകളെ തുടർന്ന് ആളുകൾ ഭീതിയോടെ കൂടുതൽ സിലിണ്ടറുകൾ ബുക്ക് ചെയ്തതിനാൽ ബുക്കിംഗിൽ വർധനയുണ്ടായി. എങ്കിലും രാജ്യത്ത് എൽപിജി ക്ഷാമമൊന്നുമില്ലെന്നും അനാവശ്യമായി സംഭരണം നടത്തരുതെന്നും സർക്കാർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.














































