ചെന്നൈ: ടി20 ലോകകപ്പിലെ മരണപ്പോരാട്ടത്തിൽ സിംബാബ്‌വെയെ 72 റൺസിന് തകർത്ത് സെമി ഫൈനൽ പ്രതീക്ഷകൾ സജീവമാക്കി ടീം ഇന്ത്യ. ഇന്ത്യ ഉയർത്തിയ 257 റൺസ് വിജയലക്ഷ്യത്തിന് മുന്നിൽ ഓപ്പണർ റയാൻ ബെന്നറ്റ് സെഞ്ചുറിക്ക് തൊട്ടടുത്തെത്തുന്ന പ്രകടനവുമായി പൊരുതി നോക്കിയെങ്കിലും 72 റൺസകലെ സിംബാബ്‌വെ അടിതെറ്റി. 59 പന്തിൽ 97 റൺസുമായി പുറത്താകാതെ നിന്ന ഓപ്പണർ റയാൻ ബെന്നറ്റാണ് സിംബാബ്‌വെയുടെ ടോപ് സ്കോറർ.
ക്യാപ്റ്റൻ സിക്കന്ദർ റാസ 21 പന്തിൽ 31 റൺസടിച്ചപ്പോൾ ഓപ്പണർ മറുമാനി 20 പന്തിൽ 20 റൺസെടുത്തു. ഇന്ത്യക്കായി അർഷ്ദീപ് സിംഗ് മൂന്നും അക്സർ പട്ടേലും വരുൺ ചക്രവർത്തിയും ശിവം ദുബെയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ജയത്തോടെ സെമി സാധ്യതകൾ സജീവമാക്കിയ ഇന്ത്യക്ക് ഞായറാഴ്ച കൊൽക്കത്തയിൽ വെസ്റ്റ് ഇൻഡീസിനെതിരെ നടക്കുന്ന അവസാന സൂപ്പർ 8 മത്സരം ജയിച്ചാൽ ദക്ഷിണാഫ്രിക്കക്കൊപ്പം സെമി ടിക്കറ്റ് ഉറപ്പിക്കാം. സ്കോർ ഇന്ത്യ- 20 ഓവറിൽ 256-4, സിംബാബ്‌വെ 20 ഓവറിൽ 184-6.
ഇന്ത്യ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം പിൻതുടർന്ന സിംബാബ്‌വെയ്ക്ക് പവർ പ്ലേയിൽ വിക്കറ്റൊന്നും നഷ്ടമായില്ലെങ്കിലും ആ റൺമല കയറാനുള്ള വേഗം ഇന്നിംഗ്സിനില്ലായിരുന്നു. ഒരറ്റത്ത് ബ്രയാൻ ബെന്നറ്റ് തകർത്തടിച്ചെങ്കിലും മറുസൈഡിൽ മറ്റാർക്കും കാര്യമായ പിന്തുണ നൽകാനായില്ല.ഓപ്പണിംഗ് വിക്കറ്റിൽ മറുമാനി- ബെന്നറ്റ് സഖ്യം 6.2 ഓവറിൽ 44 റൺസടിച്ചു. പിന്നാലെയെത്തിയ ഡോൺ മയേഴ്സുമൊത്ത്(6) ബെന്നറ്റ് സിംബാബ്‌വെയെ 50 കടത്തി. ക്യാപ്റ്റൻ സിക്കന്ദർ റാസക്കൊപ്പമുള്ള 72 റൺസ് കൂട്ടുകെട്ട് സിംബാബ്‌വെയ്ക്ക് ചെറിയ പ്രതീക്ഷ നൽകിയെങ്കിലും കാര്യമുണ്ടായില്ല. റാസയെ പുറത്താക്കിയ അർഷ്ദീപ് സിംഗാണ് കൂട്ടുകെട്ട് പൊളിച്ച് ഇന്ത്യയുടെ ആധിപത്യമുറപ്പിച്ചത്. ഇന്ത്യയ്ക്കായി അർഷ്ദീപ് സിംഗ് നാലോവറിൽ 24 റൺസിന് 3 വിക്കറ്റെടുത്തു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് 256 നഷ്ടത്തിൽ റൺസെടുത്തു. ഇന്ത്യയുടെ ആദ്യ ഓവറിൽ തന്നെ സിക്സറടിച്ച് ചെപ്പോക്ക് സ്റ്റേഡിയത്തെ കോരിത്തരിപ്പിച്ച് തുടങ്ങിയ സഞ്ജുവിന് പക്ഷേ പതിവ് പോലെ നീണ്ട ഇന്നിങ്സ് കളിക്കാനായില്ല. 15 പന്തിൽ 24 റൺസെടുത്ത സഞ്ജുവിനെ നാലാം ഓവറിൽ ബ്ലസിങ് മൂസറബനി, റയാൽ ബേളിന്റെ കൈകളിൽ എത്തിച്ചാണ് ഔട്ടാക്കിയത്. ആകെ 2 സിക്സും ഒരു ഫോറുമാണ് സഞ്ജുവിന്റെ ബാറ്റിൽനിന്നു പിറന്നത്.
പിന്നീടെത്തിയ ഇഷാനെ കൂട്ടുപിടിച്ച് അഭിഷേക്, ഫോമിലേക്ക് തിരിച്ചെത്തിയതോടെ ഇന്ത്യൻ സ്കോർ കുതിച്ചു. പവർപ്ലേ അവസാനിക്കുമ്പോൾ 1ന് 80 എന്ന നിലയിലായിരുന്നു ഇന്ത്യ. രണ്ടാം വിക്കറ്റിൽ അഭിഷേക്– ഇഷാൻ സഖ്യം 72 റൺസും കൂട്ടിച്ചേർത്തു. 11–ാം ഓവറിൽ ഇഷാനെ പുറത്താക്കി ക്യാപ്റ്റൻ സിക്കന്ദർ റാസയാണ് കൂട്ടുകെട്ട് പൊളിച്ചത്. 24 പന്തിൽ ഒരു സിക്സിന്റെയും നാല് ഫോറിന്റെ അകമ്പടിയോടെ ഇഷാൻ 38 റൺസെടുത്തത്. ഇതിനു പിന്നാലെ അഭിഷേക് അർധസെഞ്ചുറി തികച്ചു. 26 പന്തിലാണ് അഭിഷേക്, ട്വന്റി20 കരിയറിലെ തന്റെ ഏറ്റവും വേഗം കുറഞ്ഞ രണ്ടാമത്തെ ഫിഫ്റ്റിയടിക്കുകയും ചെയ്തു. 2024ൽ സിംബാബ്‌വെയ്ക്കെതിരെ 33 പന്തിൽ നേടിയ തന്റെ കന്നി അർധസെഞ്ചുറിയാണ് അഭിഷേകിന്റെ ഏറ്റവും വേഗം കുറഞ്ഞ ഫിഫ്റ്റി. ഇതിനു ശേഷം അധികം വൈകാതെ അഭിഷേകും പുറത്തായി. നാല് സിക്സും നാല് ഫോറുമടങ്ങുന്നതാണ് അഭിഷേകിന്റെ ഇന്നിങ്സ്.












































