മുംബൈ: ട്വന്റി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഏഷ്യൻ രാജാക്കന്മാരായ ഇന്ത്യയെ ഞെട്ടിച്ച് യുഎസ്എ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ആറുവിക്കറ്റുകൾ നഷ്ടമായി. പവർപ്ലേയിൽ തന്നെയാണ് നാലു വിക്കറ്റുകളും വീണത്. ആറാം ഓവറിൽ മാത്രം യുഎസ് വീഴ്ത്തിയത് മൂന്നു വിക്കറ്റുൾ. ഓപ്പണറായി ഇറങ്ങിയ അഭിഷേക് ശർമ പൂജ്യത്തിന് പുറത്താക്കി ഇന്ത്യയ്ക്ക് ആദ്യ പ്രഹരം സമ്മാനിച്ചു, പിന്നാലെ 20 റൺസെടുത്ത ഇഷാൻ കിഷൻ, തിലക് വർമ (25) എന്നിങ്ങനെ ഓരോരുത്തരായി കൂടാരം കയറി.
ഒരറ്റത്ത് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് കൂടി ഇല്ലായിരുന്നെങ്കിൽ ഇന്ത്യയുടെ അവസ്ഥ അങ്ങേയറ്റം പരിതാപകരമാകുകയായിരുന്നു. ട്വന്റി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ, യുഎസ്എയ്ക്കെതിരെ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ,നിശ്ചിത 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 161 റൺസെടുത്തു. യുഎസ്എയ്ക്ക് 162 റൺസ് വിജയലക്ഷ്യം. അവസാന ഓവറിൽ തകർത്തടിച്ച സൂര്യകുമാർ യാദവ് (49 പന്തിൽ 84*) ഇന്ത്യൻ സ്കോർ 160 കടത്തി. 20–ാം ഓവറിൽ 21 റൺസാണ് പിറന്നത്.
അലി ഖാൻ എറിഞ്ഞ, ഇന്നിങ്സിലെ രണ്ടാം ഓവറിൽ നേരിട്ട ആദ്യ പന്തിൽ തന്നെ സഞ്ജയ് കൃഷ്ണമൂർത്തിക്ക് ക്യാച്ച് നൽകിയാണ് അഭിഷേക് പുറത്തായത്. ട്വന്റി20 ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തിൽ തന്നെ ഗോൾഡൻ ഡക്കാകുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമാണ് അഭിഷേക്. ഗൗതം ഗംഭീർ, ആശിഷ് നെഹ്റ, ഷാർദുൽ ഠാക്കൂർ, ദീപക് ഹൂഡ എന്നിവരാണ് ഇതിനു മുൻപ് ഇങ്ങനെ പുറത്തായവർ. ഇതിനു പിന്നാലെ ശിവം ദുബെയും ഗോൾഡൻ ഡക്കായി.
രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ ഇഷാനും തിലകും ചേർന്ന് വമ്പൻ അടികളുമായി ഇന്നിങ്സ് മുന്നോട്ടു നീക്കിയെങ്കിലും ആറാം ഓവർ എറിയാൻ എത്തിയ ഷാഡ്‌ലി വാൻ ഷാൽക്വിക്ക് മുന്നിൽ ഇന്ത്യ അടിപതറി. രണ്ടാം പന്തിൽ ഇഷാൻ കിഷനെ (16 പന്തിൽ 20) വീഴ്ത്തിയ ഷാഡ്‌ലി, അഞ്ചാം പന്തിൽ തിലകിനെയും (16 പന്തിൽ 25), ആറാം പന്തിൽ പൂജ്യത്തിനു ശിവം ദുബെയെയും മടക്കുകയായിരുന്നു. ഒരു റൺസിനിടെയാണ് മൂന്നു വിക്കറ്റും വീണത് എന്നത് ഇന്ത്യയുടെ വീഴ്ചയുടെ ആഘാതം കൂട്ടുന്നു. ഇതോടെ പവർപ്ലേ അവസാനിക്കുമ്പോൾ 4ന് 46 എന്ന നിലയിലായി ഇന്ത്യ. പിന്നാലെ റിങ്കു സിങ്ങിനെയും പാണ്ഡ്യയേയും പുറത്താക്കി ഇന്ത്യയ്ക്ക് ഒന്നിനുമേൽ ഒന്നായി തുടരെത്തുടരെ അടി തന്നുകൊണ്ടാണ് അമേരിക്കയുടെ മുന്നേറ്റം.











































