തിരുവനന്തപുരം : തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പത്തനംതിട്ട അതിരുങ്കൽ കാരയ്ക്കാക്കുഴി പൂഴിക്കാട് വീട്ടിൽ റിട്ട. ഗവ. ഐടിഐ പ്രിൻസിപ്പൽ മധുസൂദനന്റെയും പാലക്കാട് കളക്ടറേറ്റ് ജീവനക്കാരി നിഷയുടെയും ഏക മകൾ മേഘയാണ് (25) മരിച്ചത്.
പേട്ടയ്ക്കും ചാക്കയ്ക്കും ഇടയിലെ ട്രാക്കിൽ ഇന്ന് രാവിലെ 9.15നാണ് മൃതദേഹം കണ്ടത്. സംഭവം കണ്ട് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പേട്ട പോലീസെത്തി നടത്തിയ പരിശോധനയിൽ മൃതദേഹത്തിന് സമീപത്ത് നിന്ന് ബ്യൂറോ ഒഫ് സിവിൽ ഏവിയേഷന്റെ ഐഡി കാർഡ് കണ്ടെത്തിയതിനെ തുടർന്നാണ് ആളെ തിരിച്ചറിഞ്ഞത്.
നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഇന്നലെ രാവിലെ വിമാനത്താവളത്തിൽ നിന്നിറങ്ങിയതായിരുന്നു മേഘ. അതേസമയം തിരുവനന്തപുരത്തേക്ക് വരിയായിരുന്ന ജയന്തി ജനത എക്സ്പ്രസ് ഇടിച്ചാണ് മേഘ മരിച്ചത്. ട്രെയിൻ വരുന്ന സമയത്ത് ഫോണിൽ സംസാരിച്ച് ട്രാക്കിലൂടെ നടക്കുകയായിരുന്ന മേഘ ട്രെയിൻ വരുന്നത് കണ്ട് പെട്ടെന്ന് ട്രാക്കിനു കുറകെ തലവച്ച് കിടക്കുകയായിരുന്നുവെന്നാണ് ലോക്കാ പൈലറ്റ് നൽകിയ വിവരം.
അതേ സമയം ഐ ബി ഉദ്യോഗസ്ഥയായതിനാൽ പേട്ട പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. സംഭവ സമയം ആരോടാണ് ഫോണിൽ സംസാരിച്ചതെന്നും പരിശോധിക്കും. ട്രെയിൻ തട്ടി ഫോൺ പൂർണമായി തകർന്നതിനാൽ സൈബർ പോലീസിന്റെ സഹായത്തോടെ വിവരങ്ങൾ ശേഖരിക്കും. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.