രാജ്ഗിരി (ബിഹാർ): ഏഷ്യാകപ്പ് പുരുഷ ഹോക്കിയിൽ കസാഖ്‌സ്താനെ ഗോൾ പെരുമഴയിൽ മുക്കിപ്പിഴിഞ്ഞ് ടീം ഇന്ത്യ. മത്സരത്തിലുടനീളം സമ്പൂർണ ആധിപത്യം പുലർത്തിയ ഇന്ത്യ, പൂൾ എയിലെ മത്സരത്തിൽ എതിരില്ലാത്ത 15 ഗോളുകൾക്കാണ് കസാഖ്‌സ്താനെ തരിപ്പണമാക്കിയത്. രാജ്ഗിരിയിലെ ബിഹാർ സ്‌പോർട്‌സ് യൂണിവേഴ്‌സിറ്റി ഹോക്കി സ്‌റ്റേഡിയത്തിലായിരുന്നു മത്സരം. പതിയെത്തുടങ്ങിയ ഇന്ത്യ പിന്നീട് മത്സരത്തിൽ സമ്പൂർണ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. ഇതോടെ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് കളികളും ജയിച്ച് സൂപ്പർ ഫോറിലേക്ക് ആധികാരികമായിത്തന്നെ രംഗപ്രവേശം ചെയ്തു.
ടീം ഇന്ത്യക്കായി അഭിഷേക് നാല് ഗോളുകളും സുഖ്ജീത് സിങ്, ജുഗ്രാജ് സിങ് എന്നിവർ ഹാട്രിക്കും നേടി. അഭിഷേക് 5, 8, 20, 59 മിനിറ്റുകളിൽ ഗോൾ കണ്ടെത്തിയപ്പോൾ സുഖ്ജീത് 15, 32, 38 മിനിറ്റുകളിലും ഗോൾ നേടി. ജുഗ്രാജ് സിങ് 24, 37, 47 മിനിറ്റുകളിലും വലനിറച്ചു. ക്യാപ്റ്റൻ ഹർമൻപ്രീത് സിങ് (26), അമിത് രോഹിദാസ് (29), രാജിന്ദർ സിങ് (32), സഞ്ജയ് സിങ് (54), ദിൽപ്രീത് സിങ് (55) എന്നിവരും ഇന്ത്യക്കായി ഗോളുകൾ നേടി.
പൂൾ എ യിൽ ഒന്നാംസ്ഥാനക്കാരായി മുന്നേറിയ ഇന്ത്യ, രണ്ടാം ക്വാർട്ടറിൽ നാലുതവണയാണ് വല ചലിപ്പിച്ചത്. രണ്ടാംക്വാർട്ടർ തുടങ്ങി അഭിഷേക് തന്റെ ഹാട്രിക് പൂർത്തിയാക്കി. ഇടവേളയ്ക്ക് പിരിയുമ്പോൾ ഇന്ത്യ കസാഖ്‌സ്താനെതിരേ 7-0ന് മുന്നിലായിരുന്നു. സൂപ്പർ ഫോറിൽ ഇന്ത്യക്കിനി കൊറിയയ്‌ക്കെതിരെയാണ് അടുത്ത മത്സരം.