ആഗോള അയ്യപ്പ സംഗമത്തിന് എത്തിയ പ്രതിനിധികൾക്ക് താമസിക്കാൻ നക്ഷത്ര ഹോട്ടലുകളിൽ സൗകര്യമൊരുക്കിയതിന്റെ തെളിവുകൾ പുറത്ത്. മുറിവാടക ഇനത്തിൽ ലക്ഷക്കണക്കിനു രൂപയാണ് ദേവസ്വം ബോർഡ് ചെലവഴിച്ചത് എന്നാണ് പുറത്തുവന്ന രേഖയിൽ നിന്നും മനസിലാക്കാൻ കഴിയുന്നത്. സംഗമം നടക്കുന്നതിന് അഞ്ചു ദിവസം മുൻപാണ് പണം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ദേവസ്വം കമ്മിഷണർ ഇറക്കിയത്. ഇതിനു പിന്നാലെ സെപ്റ്റംബർ 17ന്, പ്രതിനിധികൾക്ക് താമസസൗകര്യം ഒരുക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഉത്തരവുകളും പുറത്തിറങ്ങി.
സ്പോൺസർമാർ ആണ് സംഗമത്തിനു പണം നൽകിയതെന്ന വാദമാണ് ഇതോടെ പൊളിയുന്നത്. പമ്പയിൽ നടന്ന അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ എത്തിയ പ്രതിനിധികളെ താമസിപ്പിക്കുന്നതിനായി തിരഞ്ഞെടുത്തത് കുമരകത്തെ ഹോട്ടലുകളും റിസോർട്ടുകളുമാണ്. താമസസൗകര്യത്തിനായി ലക്ഷങ്ങളാണ് മുൻകൂറായി ദേവസ്വം ഫണ്ടിൽ നിന്ന് നൽകിയത്. 25000 രൂപ, 8,31,600 രൂപ, 3,39,840 രൂപ, 80,000 രൂപ എന്നിങ്ങനെയാണ് വിവിധ ഹോട്ടലുകൾക്ക് മുൻകൂറായി നൽകിയിരിക്കുന്ന തുക.
ആഗോള അയ്യപ്പ സംഗമത്തിൽ യാതൊരു വേർതിരിവുമില്ലെന്നും വിഐപികൾ ഇല്ലെന്നും സർക്കാരും ദേവസ്വം ബോർഡും പറഞ്ഞിരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള കണക്കുകൾ പുറത്തുവരുന്നത്. 4500 ഓളം പ്രതിനിധികൾ പങ്കെടുത്തു എന്ന് ദേവസ്വം ബോർഡ് അവകാശപ്പെടുമ്പോൾ, കുമരകത്തെ നക്ഷത്ര ഹോട്ടലുകളിലും റിസോർട്ടുകളിലും താമസിച്ച വിഐപി പ്രതിനിധികൾ ആരായിരുന്നു എന്ന ചോദ്യവും ഉയരുന്നുണ്ട്.