ന്യൂഡൽഹി: ഉപരാഷ്ട്രപതി സ്ഥാനത്തുനിന്ന് അപ്രതീക്ഷിതമായി രാജിവച്ച ജഗ്ദീപ് ധൻകറെ ജൂലൈ 22 മുതൽ കാണാനില്ലെന്നു പറഞ്ഞ് കപിൽ സിബൽ രംഗത്ത്. തങ്ങൾ പലതവണ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ഒരു വിവരവുമില്ലെന്നും വിളിക്കുമ്പോൾ അദ്ദേഹത്തിന്റെ പേഴ്സണൽ സെക്രട്ടറിയെ മാത്രമാണ് കിട്ടുന്നത്. അതിനാൽ അദ്ദേഹത്തേക്കുറിച്ചുള്ള വിവരങ്ങൾ ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കുവെക്കണമെന്നും കപിൽ സിബൽ എംപി ആവശ്യപ്പെട്ടു.
രാജിവെച്ചതിന് ശേഷം ജഗ്ദീപ് ധൻകറേക്കുറിച്ച് യാതൊരു വിവരവും ഞങ്ങൾക്കറിയില്ല. ‘ലാപ്താ ലേഡീസി’നെക്കുറിച്ച് (സിനിമ) കേട്ടിട്ടുണ്ട്. ഈതാദ്യമായിട്ടാണ് ‘ലാപ്താ (കാണാതായ) വൈസ്പ്രസിഡന്റ്’എന്നത് കേൾക്കുന്നത്. ജൂലൈ 22-നാണ് അദ്ദേഹം രാജിവെക്കുന്നത്. ഓഗസ്റ്റ് 9 ആയി. ഇതുവരെ അദ്ദേഹത്തെക്കുറിച്ചുള്ള യാതൊരു വിവരവും അറിയില്ല. മാത്രമല്ല അദ്ദേഹം ഔദ്യോഗിക വസതിയിലും ഇല്ല. അദ്ദേഹത്തെ ബന്ധപ്പെടാൽ ശ്രമിച്ചിരുന്നു. പേഴ്സണൽ സെക്രട്ടറിയാണ് ഫോൺ എടുത്തത്. അദ്ദേഹം വിശ്രമത്തിലാണെന്ന് പേഴ്സണൽ സെക്രട്ടറി പറഞ്ഞു, കപിൽ സിബൽ പറഞ്ഞു.
എന്നാൽ അദ്ദേഹത്തിന് ചികിത്സ ലഭിക്കുന്നുണ്ടോയെന്ന് അദ്ദേഹത്തിന്റെ കുടുംബവും ഒന്നും പറഞ്ഞിട്ടില്ല. എന്താണ് പ്രശ്നം? മറ്റു രാജ്യങ്ങളിൽ മാത്രമേ ഇത്തരം കാര്യങ്ങളെക്കുറിച്ച് കേട്ടിട്ടുള്ളൂ. പക്ഷെ, ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്നും അതിനാൽ ഇത്തരം കാര്യങ്ങൾ പൊതുയിടത്തിൽ അറിയേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തനിക്കു വ്യക്തിപരമായി ഏറെ അടുപ്പം അദ്ദേഹവുമായി ഉണ്ട്. പല കേസുകളിലും എന്റെ കൂടെ വാദിക്കാൻ അദ്ദേഹം ഉണ്ടായിരുന്നു. അദ്ദേഹത്തെക്കുറിച്ച് ആശങ്കയുണ്ട്. എഫ്ഐആർ ഫയൽ ചെയ്യുന്നത് അത്ര ശരിയായി തോന്നുന്നില്ലെന്നും കപിൽ സിബൽ പറഞ്ഞു.
കൂടാതെ തന്റെ സഹപ്രവർത്തകരും അദ്ദേഹത്തെക്കുറിച്ച് അന്വേഷിച്ചുവെന്നും എന്നാൽ, ആർക്കും ഒരു വിവരവുമില്ലെന്നും അദ്ദേഹം പറഞ്ഞു. മുൻ ഉപരാഷ്ട്രപതിയെക്കുറിച്ചുള്ള വിവരങ്ങൾ ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസ്താവനയിറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിപക്ഷം അദ്ദേഹത്തെ സംരക്ഷിക്കേണ്ടിവരുമെന്ന് തോന്നുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ജൂലൈ 21-ന് രാത്രിയിലായിരുന്നു ഉപരാഷ്ട്രപതി സ്ഥാനത്തുനിന്ന് ജഗ്ദീപ് ധൻകറുടെ രാജി. സാമൂഹിക മാധ്യമത്തിൽ കൂടിയായിരുന്നു അദ്ദേഹം ഉപരാഷ്ട്രപതി സ്ഥാനത്തുനിന്ന് രാജിവെക്കുന്നതായി അറിയിച്ചുകൊണ്ടുള്ള കുറിപ്പ് പങ്കുവെച്ചത്. ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി രാഷ്ട്രപതിക്ക് രാജിക്കത്ത് സമർപ്പിക്കുകയായിരുന്നു. എന്നാൽ അതല്ല ബിജെപിയുമായുള്ള അസ്വാരസ്യങ്ങളാണ് രാജിക്കു പിന്നിലെന്നും ആരോപണമുണ്ട്. 2022-ലായിരുന്നു അദ്ദേഹം ഉപരാഷ്ട്രപതിയായി സ്ഥാനമേറ്റത്. 2027 വരെ അദ്ദേഹത്തിന് ഉപരാഷ്ട്രപതി സ്ഥാനത്ത് കാലാവധിയുണ്ടായിരുന്നു.