ടെൽഅവീവ്: ബെഞ്ചമിൻ നെതന്യാഹുവിന്റേതെന്ന പേരിൽ പങ്കുവച്ച പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ വീണ്ടും വലിയ ചർച്ചകൾക്ക് വഴിവച്ചു. നെതന്യാഹു കൊല്ലപ്പെട്ടുവെന്ന അഭ്യൂഹങ്ങൾ പരക്കുന്നതിനിടെയാണ് പുതിയ വീഡിയോ എക്സിൽ പ്രത്യക്ഷപ്പെട്ടത്. എന്നാൽ വീഡിയോയിൽ നെതന്യാഹുവുന്റെ വിരലിലെ മോതിരം ഒരു നിമിഷം കൊണ്ട് കാണതാകുന്നതുപോലെ തോന്നിയതാണ് AI സംബന്ധിച്ച പുതിയ വിവാദത്തിന് കാരണമായത്.
“നെതന്യാഹുവിൻ്റെ മോതിരം ഇട്ട കൈ നീക്കുമ്പോൾ എന്തുകൊണ്ട് കാണാതാകുന്നു? ഇത് AI വീഡിയോയാണോ?” എന്നായിരുന്നു ചില സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ ചോദ്യം. വീഡിയോ പുറത്തുവന്നതോടെ ദൃശ്യങ്ങൾ യഥാർത്ഥമാണോ, അല്ലെങ്കിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ച് സൃഷ്ടിച്ചതാണോ എന്ന ചർച്ച വീണ്ടും ശക്തമായി.
വീഡിയോയിൽ നെതന്യാഹു ജെറുസലേം നഗരത്തിൽ നടക്കുകയും സാധാരണക്കാരുമായി സംസാരിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് കാണുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്ന അദ്ദേഹത്തിൻ്റെ മരണവാർത്തകളെ നിഷേധിക്കാനാണ് ഈ വീഡിയോ പങ്കുവച്ചതെന്ന് വിലയിരുത്തൽ.
വീഡിയോയിൽ ഒരു നായയെ കാണുന്ന നെതന്യാഹു “ഈ നായ ആരുടേതാണ്? ഏത് ഇനമാണ്?” എന്ന് ചോദിക്കുന്നതും കാണാം. “കനാനൈറ്റ്-ഇസ്രായേലി” എന്നായിരുന്നു സമീപത്തുണ്ടായിരുന്ന സ്ത്രീയുടെ മറുപടി.“സൂര്യപ്രകാശം കുറച്ച് ആസ്വദിക്കാം… എല്ലാവർക്കും പുറത്തേക്ക് കുറച്ച് വായു കിട്ടുന്നത് നല്ലതാണ്,” എന്നും നെതന്യാഹു വീഡിയോയിൽ പറയുന്നു. സമീപത്ത് സുരക്ഷിതമായ അഭയകേന്ദ്രം ഉണ്ടെങ്കിൽ പുറത്തേക്ക് വരാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ഇത് മുമ്പും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്ന മരണവാർത്തകൾ നെതന്യാഹു തള്ളിയിരുന്നു. ഒരു കഫേയിൽ കാപ്പി ഓർഡർ ചെയ്യുന്ന വീഡിയോ പങ്കുവച്ച് “ഞാൻ പറയുന്നുണ്ടല്ലോ… കാപ്പിക്കായി ‘മരിച്ചു’ പോകുന്നവനാണ് ഞാൻ,” എന്നായിരുന്നു അദ്ദേഹത്തിൻ്റെ തമാശ.
കൂടാതെ AI ഉപയോഗിച്ച് സൃഷ്ടിച്ച ഒരു വീഡിയോയിൽ തൻ്റെ കൈയിൽ ആറു വിരലുകൾ കാണിച്ചുവെന്ന ആരോപണത്തിനും അദ്ദേഹം പ്രതികരിച്ചു. കൈ ഉയർത്തി വിരലുകൾ ക്യാമറയ്ക്ക് മുന്നിൽ കാണിച്ചുകൊണ്ട് “എണ്ണി നോക്കൂ… ഇവിടെ ഉണ്ട്… ഇവിടെ കൂടി,” എന്നാണ് അദ്ദേഹം പറഞ്ഞത്.
ഇതിനിടെ അമേരിക്ക, ഇസ്രായേൽ എന്നിവ ചേർന്ന് ഇറാൻ നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെ പശ്ചിമേഷ്യയിൽ സംഘർഷം ശക്തമായി തുടരുകയാണ്. ഫെബ്രുവരി 28ന് ആരംഭിച്ച ആക്രമണങ്ങൾക്കും ഇറാൻ്റെ തിരിച്ചടിക്കും പിന്നാലെ മേഖലയിലെ യുദ്ധാവസ്ഥ ഗുരുതരമായി തുടരുകയാണ്.
שומרים על ההנחיות ומנצחים ביחד >> pic.twitter.com/HC5w3PqKuV
— Benjamin Netanyahu – בנימין נתניהו (@netanyahu) March 16, 2026














































