ആലുവ: മൊബൈലില്‍ ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്ത വൈരാഗ്യത്തെ തുടര്‍ന്ന് 53കാരന്‍ യുവതിയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്താന്‍ ശ്രമിച്ചതായി പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് കടുങ്ങല്ലൂർ പഞ്ചായത്ത് കെട്ടിടത്തിൽ അക്ഷയ സെന്‍റർ നടത്തുന്ന കയന്‍റിക്കര കൊല്ലംകുന്നിൽ അലിയെ (53) പോലീസ് അറസ്റ്റ് ചെയ്തു. ആലുവയിലാണ് സംഭവം. യുവതിയെ പെട്രോൾ ഒഴിച്ചു തീ കൊളുത്താനുള്ള ശ്രമം നാട്ടുകാരുടെ ഇടപെടലിനെ തുടർന്നാണ് വിഫലമായത്.
വീട്ടുജോലിക്കാരിയായ യുവതിയൊണ് പ്രതിയായ 53കാരന്‍ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചത്. ഇവര്‍ തമ്മില്‍ നിലവില്‍ അകന്നതിനെ തുടര്‍ന്ന് യുവതി പ്രതിയോട് വീട്ടില്‍ വരരുതെന്ന് നിര്‍ദേശിച്ചു. ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്യുകയും ചെയ്തു. തുടര്‍ന്ന്, യുസി കോളേജിന് സമീപത്തെ വീട്ടില്‍ ജോലി കഴിഞ്ഞ് ചൊവ്വാഴ്ച രാവിലെ യുവതി സ്കൂട്ടറില്‍ കച്ചേരിക്കടവ് റോഡിലൂടെ വരുന്നവഴിയാണ് ഇയാള്‍ അപയാപ്പെടുത്താന്‍ ശ്രമിച്ചത്. പ്രതി ബൈക്ക് വട്ടംവച്ച് കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ദേഹത്തേക്കു പെട്രോൾ ഒഴിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
ഉടന്‍തന്നെ യുവതി അടുത്തുള്ള കടയിൽ ഓടിക്കയറി രക്ഷപ്പെട്ടു. ജനപ്രതിനിധിയുടെ നേതൃത്വത്തിൽ യുവതിയെ ജില്ലാ ആശുപത്രിയിലെത്തിക്കുകയും പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. ആശുപത്രിയിലെത്തി മൊഴിയെടുത്താണ് പോലീസ് സംഭവത്തില്‍ കേസ് രജിസ്റ്റർ ചെയ്തത്.