മലപ്പുറം: മലപ്പുറം താഴെക്കോട് സ്വകാര്യ ബസിൽ വയോധികനെ യുവാവ് ക്രൂരമായി മർദിച്ചു. മാറാമ്പറ്റക്കുന്ന് സ്വദേശിയായ ഹംസയ്ക്ക് (66) ആണ് മർദനമേറ്റത്. ഹംസയുടെ മുഖത്തും കൈയ്ക്കും പരുക്കേറ്റു. മൂക്കിന് പൊട്ടലും തലയ്ക്ക് ക്ഷതവുമേറ്റു. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ഹംസ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
അതേസമയം മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. താഴേക്കോട് നിന്ന് കരിങ്കല്ലത്താണിയിലേക്ക് പോവുകയായിരുന്ന ബസിലായിരുന്നു സംഭവം. ബസിൽവച്ച് യുവാവ് ഹംസയുടെ കാലിൽ ചവിട്ടി. അൽപ്പം മാറി നിൽക്കാൻ ആവശ്യപ്പെട്ടതോടെ പ്രകോപിതനായ യുവാവ് ഹംസയെ അസഭ്യം പറയുകയും ക്രൂരമായി മർദിക്കുകയുമായിരുന്നു.ബസിലെ ക്രൂരമർദനത്തിന് ശേഷം ഹംസയെ കഴുത്തിന് പിടിച്ച് ബസിന് പുറത്തേക്ക് ഇറക്കി വീണ്ടും മർദിക്കുകയായിരുന്നു. തിരക്കുളള ബസിൽ വിദ്യാർത്ഥികളും സഹയാത്രികരും നോക്കിനിൽക്കെയാണ് യുവാവ് ഹംസയെ മർദിച്ചത്.
വയോധികനെ മർദിക്കുന്നതും ബസിൽ നിന്ന് താഴേയ്ക്ക് വലിച്ചിറക്കുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. താഴെക്കോട് ബിടാത്തി സ്വദേശിയായ യുവാവാണ് വയോധികനെ മർദിച്ചതെന്നാണ് വിവരം. ഇയാൾ ലഹരി ഉപയോഗിച്ചിരുന്നതായും സംശയമുണ്ട്. സംഭവത്തിൽ ഹംസയുടെ കുടുംബം നൽകിയ പരാതിയിൽ പെരിന്തൽമണ്ണ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

















































