പത്തനംതിട്ട: പോലീസിന്റ ക്രൂര മർദനത്തെ തുടർന്ന് അടൂരിലെ ഡിവൈഎഫ്ഐ നേതാവ് ജോയൽ മരണപ്പെട്ട സംഭവത്തിൽ സിപിഎം നേതാക്കൾക്ക് പങ്കുണ്ടെന്ന ആരോപണം പാർട്ടിക്കുള്ളിൽ വീണ്ടും ചർച്ചയാകുന്നു. തട്ടിപ്പ് കേസിൽ നേതാക്കളുടെ പങ്ക് പുറത്തുവരാതിരിക്കാൻ പോലീസിനെ ഉപയോഗിച്ച് ജോയലിനെ ക്രൂര കസ്റ്റഡി മർദ്ദനത്തിന് ഇരയാക്കി എന്നാണ് കുടുംബം ആവർത്തിച്ച് ആരോപിക്കുന്നത്. പാർട്ടി ജില്ലാ നേതാക്കളെ പോലും സംശയ നിഴലിൽ ആക്കുന്ന ആരോപണത്തിൽ പാർട്ടി സംസ്ഥാന നേതൃത്വം ഇടപെടണം എന്നാണ് ഒരുവിഭാഗം നേതാക്കൾ ആവശ്യപ്പെടുന്നത്.
എന്നാൽ ജോയലും പാർട്ടിയുമായി ഒരു ബന്ധവും ഇല്ലെന്ന എന്നായിരുന്നു സിപിഎം അടൂർ ഏരിയ സെക്രട്ടറിയുടെ വാദം. പക്ഷെ അതെല്ലാം അടപടലം പൊളിഞ്ഞു. ജോയലിനു എല്ലാം പാർട്ടിയായിരുന്നുവെന്ന് തെളിവുകൾ സഹിതം കുടുംബം ചൂണ്ടിക്കാട്ടി. 2020 ലാണ് ജോയൽ മരിക്കുന്നത്. അടൂർ പോലീസിന്റെ കസ്റ്റഡി മർദ്ദനത്തെ തുടർന്നാണ് മരണമെന്ന് ആരോപിക്കുന്ന കുടുംബം സിപിഎം നേതാക്കളുടെ പങ്കുകൂടി ചൂണ്ടിക്കാട്ടുന്നു. കടമ്പനാടുള്ള സിപിഎം പ്രാദേശിക വനിതാ നേതാവിനെ തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് പിടികൂടി. അവരുടെ ഫോൺ രേഖകൾ പരിശോധിച്ചതിൽ നിന്ന് അടൂരിലെ പ്രധാന സിപിഎം നേതാക്കളിലേക്ക് തട്ടിപ്പിന്റെ കണ്ണി നീണ്ടു. എന്നാൽ തുടർ അന്വേഷണം അട്ടിമറിക്കപ്പെട്ടു.
തട്ടിപ്പ് കേസിൽ അറസ്റ്റിലായ വനിതാ നേതാവിന്റെയും മറ്റ് സിപിഎം നേതാക്കന്മാരുടെയും വിശ്വസ്തനായിരുന്നു ജോയൽ. കോടികളുടെ തട്ടിപ്പ് പുറത്ത് വരുമെന്ന് ഭയന്ന് അടൂർ സിഐയേയും സംഘത്തെയൂം ഉപയോഗിച്ച് ക്രൂരമായ കസ്റ്റഡി മർദ്ധനത്തിന് ഇരയാക്കി എന്നാണ് കുടുംബം ആരോപിക്കുന്നത്. മരിക്കുന്നതുവരെ യൂറിൻപാസ് ചെയ്യുമ്പോൾ രക്തവും പഴുപ്പുമായിരുന്നു പോയിക്കൊണ്ടിരുന്നതെന്ന് വീട്ടുകാർ വെളിപ്പെടുത്തുമ്പോൾ എത്ര ക്രൂര മർദനത്തിനാണ് ആ ചെറുപ്പക്കാരൻ ഇരയായതെന്ന് ഊഹിക്കാൻ പോലുമാകില്ല.
പോലീസ് മർദനത്തിലും ഇതിനിടയിൽ കളിച്ച പാർട്ടിനേതാക്കളുടെ പങ്കും പുറത്തുകൊണ്ടുവരുവാൻ 2020 ൽ തന്നെ സംസ്ഥാന നേതൃത്വത്തിന് ഉൾപ്പെടെ ജോയലിന്റെ കുടുംബം പരാതി നൽകിയതാണ്. എന്നാൽ പാർട്ടിക്കുള്ളിലെ അന്വേഷണവും ഉന്നത ഇടപെടലിൽ അട്ടിമറിക്കപ്പെട്ടു. ആഭ്യന്തരവകുപ്പിനെ പ്രതിക്കൂട്ടിൽ ആക്കുന്ന ആരോപണം പക്ഷേ ഇത്തവണ പാർട്ടിയെയും കടുത്ത പ്രതിരോധത്തിലാക്കുന്നുവെന്ന് നിസംശയം പറയാം. അനധികൃത സ്വത്ത് സമ്പാധനത്തിൽ അടൂരിലെ പ്രധാന നേതാക്കൾക്കെതിരെ നിരവധി പരാതികൾ സിപിഎം സംസ്ഥാന സെക്രട്ടറിക്ക് ഒരു വിഭാഗം നൽകിയതാണ്. പക്ഷെ അന്വേഷണം ഒന്നും നടത്താതെ അതെല്ലാം ചുവപ്പുനാടയ്ക്കുള്ളിൽ അടുക്കിവെച്ചിരിക്കുകയാണ്.
ഇതിനിടെ ചില ആരോപണങ്ങളിൽ അന്വേഷണ നടന്നെങ്കിലും കമ്മീഷൻ റിപ്പോർട്ട് പൂഴ്ത്തിക്കളഞ്ഞു. ജോയലിന്റെ കുടുംബം വീണ്ടും ആരോപണം ശക്തമാക്കുമ്പോൾ ഔദ്യോഗികപക്ഷ നേതാക്കൾക്കെതിരെ സംസ്ഥാന നേതൃത്വത്തിന് വീണ്ടും പരാതി നൽകാൻ ഒരുങ്ങുകയാണ് ഒരിക്കൾ പാർട്ടിയാൽ വെട്ടിനിരത്തപ്പെട്ട മറുവിഭാഗം നേതാക്കൾ. ഇനി സംസ്ഥാന നേതൃത്വത്തിന് മൗനം വെടിയാതെ നിവർത്തിയല്ല, ജോയലിന്റെ മരണവും തൃശൂരിൽ ഉന്നത നേതാക്കൾക്കെതിരെ പുറത്തുവന്ന, എണ്ണംപറഞ്ഞുള്ള അഴിമതിയുടെ ശബ്ദരേഖയുമെല്ലാം പാർട്ടിയെ വെട്ടിലാക്കിയിരിക്കുകയാണ്.