കൊല്ലം: കൊല്ലത്ത് മയക്കുമരുന്ന് കേസിലെ പ്രതി സ്റ്റേഷനിൽ നിന്ന് പോലീസിന്റെ കണ്ണുവെട്ടിച്ച് ഭാര്യയ്ക്ക് ഒപ്പം രക്ഷപ്പെട്ടു. സ്റ്റേഷന് മുന്നിൽ സ്‌കൂട്ടറുമായി കാത്തുനിന്ന ഭാര്യയ്‌ക്കൊപ്പമാണ് പ്രതി രക്ഷപ്പെട്ടത്. കിളികൊല്ലൂർ കല്ലുംതാഴം സ്വദേശി അജു മൺസൂറാണ് സ്റ്റേഷനിൽ നിന്നും കടന്നു കളഞ്ഞത്.
അതേസമയം എംഡിഎംഎ കേസിൽ അജുവിന്റെ ഭാര്യ ബിൻഷയും നേരത്തെയും പിടിയിലായിട്ടുണ്ട്. കൊല്ലം കിളികൊല്ലൂർ പോലീസ് സ്റ്റേഷനിൽ ഇന്നലെ വൈകീട്ടായിരുന്നു സംഭവം.മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കേസിൽ തുടർച്ചയായി ഉൾപ്പെട്ട പ്രതിയാണ് അജു. പ്രതിയെ പ്രിവൻഷൻ ഓഫ് ഇല്ലിസിറ്റ് ട്രാഫിക് ഇൻ എൻഡിപിഎസ് (പിറ്റ് എൻഡിപിഎസ്) നിയമപ്രകാരം കരുതൽ തടങ്കലിലാക്കുന്നതിനായി പോലീസ് കസ്റ്റഡിയെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്‌തു.
തുടർന്ന് പിറ്റിൻ്റെ ഫോമുകളിൽ പ്രതിയെക്കൊണ്ട് ഒപ്പിടീപ്പിച്ചുകൊണ്ട് ഇരിക്കുന്നതിനിടെ പോലീസിനെ വെട്ടിച്ച് സ്റ്റേഷനിൽനിന്ന് ഇറങ്ങിയോടുകയായിരുന്നു ഇയാൾ.