തിരുവനന്തപുരം: ഉപകരണം ഉണ്ടായിട്ടും ശസ്ത്രക്രിയ മുടക്കിയെന്ന കാരണം കാണിക്കൽ നോട്ടിസിലെ ആരോപണം തികച്ചുെ കള്ളമാണെന്നു തിരുവനന്തപുരം മെഡിക്കൽ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ്. ശസ്ത്രക്രിയ മുടക്കിയിട്ട് തനിക്കെന്തു കാര്യമാണുള്ളതെന്ന് ഡോ. ഹാരിസ് ചോദിക്കുന്നു.
ഉപകരണമില്ലാത്തതിന്റെ അടുത്ത ദിവസം ശസ്ത്രക്രിയ നടത്തിയത് മറ്റൊരു ഡോക്ടറുടെ പക്കലുണ്ടായിരുന്ന ഉപകരണം ഉപയോഗിച്ചാണ്. അതു വകുപ്പിന്റെ ഉപകരണമല്ല. പിന്നെ ശസ്ത്രക്രിയ മുടക്കി എന്നു പറയുന്നത് തന്നെ അവഹേളിക്കുന്നതിനു തുല്യമാണ്. ഉപകരണങ്ങൾ കൃത്യസമയത്ത് എത്തിക്കാതെ എന്നെ പ്രതിയാക്കാൻ ശ്രമിക്കുന്നതു കുറ്റകരമായാണു തോന്നുന്നത്. ഇപ്പോഴും പല മെഷിനുകളുടെയും അപര്യാപ്തയുണ്ട്. അഭിപ്രായങ്ങൾ ഇടയ്ക്കിടയ്ക്കു മാറ്റില്ല. നടപടികളെ പേടിച്ച് ഒളിച്ചോടാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മെഡിക്കൽ കോളേജിലെ ഉപകരണക്ഷാമം സംബന്ധിച്ച വിവാദ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് അഡീ. ചീഫ് സെക്രട്ടറി കാരണം കാണിക്കൽ നോട്ടിസ് നൽകിയതിനോടു പ്രതികരിക്കുകയായിരുന്നു ഹാരിസ്.
അതുപോലെ മറുപടി എഴുതി ആരോഗ്യ സെക്രട്ടറിക്കു നേരിട്ടു കൊടുക്കുമെന്നും മറ്റാർക്കും അറിയാൻ കഴിയില്ലെന്നും ഡോ. ഹാരിസ് വ്യക്തമാക്കി. അതോടൊപ്പം വിദഗ്ധസമിതിയുടെ അന്വേഷണ റിപ്പോർട്ട് പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം ഡോ. ഹാരിസിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് നോട്ടിസിൽ ഉള്ളത്. പ്രോബ് എന്ന ഉപകരണം ഡിപ്പാർട്ട്മെന്റിൽ ഉണ്ടായിട്ടും ഡോ. ഹാരിസ് ശസ്ത്രക്രിയ മുടക്കിയെന്നാണ് വിദഗ്ധസമിതിയുടെ കണ്ടെത്തൽ എന്നു കാരണം കാണിക്കൽ നോട്ടിസിൽ പറയുന്നു.
എന്നാൽ ശസ്ത്രക്രിയ ഉപകരണം ഇല്ലായിരുന്നു എന്നു പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് ഡോ. ഹാരിസ് പറഞ്ഞു. ‘‘ഇക്കാര്യം പല തവണ അധികൃതരെ അറിയിച്ചിരുന്നതാണ്. ഉപകരണം ഇല്ലെന്നു ബോധ്യപ്പെട്ട അധികൃതർ എവിടെനിന്നോ ഉപകരണം സംഘടിപ്പിച്ചുകൊണ്ടുവരികയായിരുന്നു. ഉപകരണം തീർന്നുവെന്ന് എച്ച്ഡിഎസിലെ സ്റ്റാഫ് എല്ലാം ദിവസവും പോയി അധികൃതരോടു പറഞ്ഞിരുന്നു. ഞാൻ പറഞ്ഞതു മുഴുവൻ കള്ളമാണെന്നാണ് റിപ്പോർട്ടിൽ എഴുതിയിരിക്കുന്നത്. കൃത്യമായ മറുപടി അന്നു തന്നെ നൽകിയിരുന്നതാണ്. ഒന്നുകിൽ വിദഗ്ധസമിതി റിപ്പോർട്ട് വ്യാജമാണ്. അല്ലെങ്കിൽ അത് വിലയിരുത്തി നൽകിയിരിക്കുന്ന കാരണം കാണിക്കൽ നോട്ടിസ് വ്യാജമാണ്.
തന്റെ മുന്നിൽ എല്ലാ വഴികളും അടഞ്ഞപ്പോഴാണ് സമൂഹമാധ്യമത്തിൽ വെളിപ്പെടുത്തൽ നടത്തിയത്. വകുപ്പ് മേധാവിയെന്ന നിലയിൽ ഉപകരണങ്ങൾ ലഭ്യമാക്കേണ്ട ഉത്തരവാദിത്തം എനിക്കാണ്. അതില്ലെങ്കിൽ പ്രതിഷേധിക്കാനുള്ള അവകാശവും എനിക്കുണ്ട്’’ – ഡോ. ഹാരിസ് പറഞ്ഞു. അതേസമയം അന്വേഷണം നടത്തിയ വിദഗ്ദ്ധ സമിതി സമർപ്പിച്ച റിപ്പോർട്ട് പ്രകാരം 1960 ലെ സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനം ഡോ. ഹാരിസിന്റെ ഭാഗത്തുനിന്നും ഉണ്ടായതായി ബോധ്യപ്പെട്ടിരിക്കുന്നുവെന്നും ഇതു സംബന്ധിച്ച് വിശദീകരണം നൽകണമെന്നുമാണ് നോട്ടിസിൽ പറയുന്നത്.
കൂടാതെ ഡോ. ഹാരിസിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് നോട്ടിസിൽ ഉള്ളത്. പ്രോബ് എന്ന ഉപകരണം ഡിപ്പാർട്ട്മെന്റിൽ ഉണ്ടായിട്ടും ഡോ. ഹാരിസ് ശസ്ത്രക്രിയ മുടക്കിയെന്നാണ് വിദഗ്ധസമിതിയുടെ കണ്ടെത്തൽ എന്നു കാരണം കാണിക്കൽ നോട്ടിസിൽ പറയുന്നു. തെറ്റായ കാര്യം പ്രചരിപ്പിച്ച് സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ഡോ. ഹാരിസ് ശ്രമിച്ചു, ഇതു സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടലംഘനമാണെന്നും വിവിധ സർക്കുലറുകളുടെ ഗുരുതര ലംഘനമാണെന്നും നോട്ടിസിൽ കുറ്റപ്പെടുത്തുന്നു.
അതേപോലെ ജൂൺ 27ന് പ്രോബ് ഇല്ല എന്ന് പറഞ്ഞ് ശസ്ത്രക്രിയ മുടക്കിയപ്പോൾ ഡിപ്പാർട്ട്‌മെന്റിൽ പ്രോബ് ഉണ്ടായിരുന്നുവെന്നും തൊട്ടടുത്ത ദിവസം ഈ പ്രോബ് ഉപയോഗിച്ച് ശസ്ത്രക്രിയകൾ നടന്നുവെന്നും സമിതി കണ്ടെത്തിയിട്ടുണ്ടെന്ന് നോട്ടിസിൽ വ്യക്തമാക്കു്നനു. മാത്രമല്ല പ്രോബ് സംബന്ധിച്ച് രണ്ട് കത്തുകൾ (രണ്ടാമത്തെ കത്ത് കൂടിയ എസ്റ്റിമേറ്റ് ഉൾപ്പെടുത്തിയത്) നൽകിയത് ഒഴിച്ചാൽ കത്ത് മുഖേനയോ നേരിട്ടോ മീറ്റിങ്ങുകളിലോ ഇങ്ങനെയൊരു വിഷയം ഡോ. ഹാരിസ് സൂപ്രണ്ടിനോടോ പ്രിൻസിപ്പലിനോടോ മറ്റ് ഉത്തരവാദിത്തപ്പെട്ടവരോടോ ഉന്നയിക്കുകയോ ശ്രദ്ധയിൽപ്പെടുത്തുകയോ ചെയ്തിട്ടില്ല എന്നും സമിതി കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യങ്ങളിൽ എല്ലാം തെറ്റായ വിവരം പ്രചരിപ്പിച്ച് സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചത് 1960 ലെ സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങളിലെ ചട്ടം: 56, 60 (എ), 62 എന്നിവയുടെയും വിവിധ സർക്കുലറുകളുടെയും ഗുരുതര ലംഘനമാണെന്നും കാരണം കാണിക്കൽ നോട്ടിസിൽ പറയുന്നു.