ഷാർജ: ഷാർജയിൽ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി തൂങ്ങി മരിച്ച കൊല്ലം സ്വദേശി വിപഞ്ചിക മണിയൻ ബന്ധുവിനയച്ച ശബ്ദ സന്ദേശം പുറത്ത്. താനും ഭർത്താവ് നിതീഷ് വലിയവീട്ടിലുമായി പിണങ്ങിയിട്ട് ഒരു വർഷത്തിലേറെയായിയെന്നും അവർക്ക് പണത്തോട് ആർത്തിയാണെന്നും ശബ്ദ സന്ദേശത്തിൽ പറയുന്നു. മരിക്കുന്നതിനു ഏതാനും നാളുകൾക്കു മുൻപ് വിപഞ്ചിക യുഎഇയിലുള്ള ബന്ധുവിന് അയച്ച ശബ്ദസന്ദേശത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരുന്നതി. ഒരു വർഷമായി താനും നിതീഷും അകൽച്ചയിലാണെന്നും മകൾ വൈഭവി പിറന്നിട്ടും മാറാത്ത മനുഷ്യൻ ഇനി മാറുമെന്ന് തനിക്കു തോന്നുന്നില്ലെന്നും യുവതി പറയുന്നു.
യുവതി ബന്ധുവിനോട് പറഞ്ഞതിങ്ങനെ-
ജീവിതത്തിലെ എല്ല സമ്മർദങ്ങളും ഞാനാണ് അനുഭവിക്കുന്നത്. വീട്ടുകാര്യങ്ങൾ നോക്കേണ്ടതും കുഞ്ഞിനെ നോക്കേണ്ടതുമെല്ലാം ഞാൻ തന്നെ. എന്റെ കുഞ്ഞ് പട്ടിക്കുഞ്ഞിനെ പോലെ വീട്ടിൽ കിടക്കുന്നു. നിതീഷിന് അയാളുടെ കാര്യം മാത്രം നടന്നാൽ മതി. ഒരു വർഷത്തിനിടയ്ക്ക് അയാൾ കൊച്ചിനെ നാലോ അഞ്ചോ തവണ മാത്രമേ വെളിയിൽ കൊണ്ടുപോയിട്ടുള്ളൂ. അതും നാട്ടുകാരെ ബോധിപ്പിക്കാൻ അമ്പലത്തിലോ മറ്റോ ഒന്നു കൊണ്ടുപോകും. പക്ഷെ അയാൾ അയാളുടെ സഹോദരിയോടും അവരുടെ കുട്ടിയോടുമൊപ്പം എപ്പോഴും യാത്ര ചെയ്തും മറ്റും സന്തോഷത്തോടെ കഴിയുന്നു. അയാളുടെ വായിൽ നിന്ന് പുറത്തുവരുന്ന വാക്കുകൾ മറ്റുള്ളവരോട് പറയാൻ പറ്റാത്തവിധം വളരെ മോശമാണ്. അതുകൊണ്ട് അതിവിടെ ഞാൻ പറയുന്നില്ല. ഞാനും മോളും ഇവിടെ ഉരുകിയുരുകി കഴിയുകയാണ്.
അതുപോലെ പണത്തോട് ഇത്രമാത്രം ആർത്തിയുള്ള ഒരു മനുഷ്യനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല. ഇഷ്ടം പോലെ പണമുണ്ടായിട്ടും അവർക്ക് പണം എത്ര കിട്ടിയാലും മതിയാകുന്നില്ല. അവരെല്ലാം എന്റെ ജീവിതത്തിൽ എന്തു നടക്കുന്നു എന്ന് നോക്കിയിരിക്കുകയാണ്. എന്റെ കുടുംബം എന്നെ കഷ്ടപ്പെട്ട് കെട്ടിച്ചയച്ചിട്ട് ഒടുവിൽ വന്നുപെട്ടത് ഇങ്ങനെയൊരു ദുരിതത്തിൽ. ഏഴ് മാസത്തിന് ശേഷമാണ് എന്നോടൊപ്പം നിതീഷ് കഴിഞ്ഞത്. അയാളും സഹോദരിയും മാതാവും തന്നെ മാനസികമായി പീഡിപ്പിക്കുന്നുണ്ട്. ഇനി എല്ലാം സഹിക്കുക തന്നെ. ഈ കുഞ്ഞിന്റെ മുഖം കണ്ടിട്ട് മാറാത്തവൻ ഇനി മാറുമെന്ന് പ്രതീക്ഷയില്ലെന്നും അവസാനമായി പറയുന്നു.
അതേസമയം വിപഞ്ചിക തനിക്ക് നിതീഷ് അയച്ച വിവാഹമോചന നോട്ടീസ് ലഭിച്ചെന്നും പറഞ്ഞ് സംഭവ ദിവസം രാവിലെ അമ്മ ഷൈലജയെ ഫോണിൽ വിളിച്ചു പറഞ്ഞിരുന്നു. അവർ വിപഞ്ചികയെ സമാധാനിപ്പിച്ച ശേഷം കുടുംബസുഹൃത്തായ കൊല്ലത്തെ അഭിഭാഷകനെ വിളിച്ച് കാര്യം പറയുകയും മകളെ വിളിച്ച് സമാധാനിപ്പിക്കാനും ആവശ്യപ്പെടുകയും ചെയ്തു. ഇതേ തുടർന്ന് അഭിഭാഷകൻ വിപഞ്ചികയെ ഫോൺ വിളിച്ച് വിഷമിക്കേണ്ടെന്നും പോംവഴിയുണ്ടെന്നും അറിയിച്ച ശേഷം കൂടുതൽ കാര്യങ്ങൾ രാത്രി സംസാരിക്കാമെന്ന് പറഞ്ഞിരുന്നു.
എന്നാൽ, രാത്രി വിശദമായി സംസാരിക്കുന്നതിന് മുൻപേ വിപഞ്ചിക ആത്മഹത്യ ചെയ്യുകയായിരുന്നു. വിപഞ്ചിക(33)യെയും ഒന്നര വയസുകാരിയായ മകളെയും ചൊവ്വാഴ്ചയാണ് ഷാർജ അൽ നഹ്ദയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലം കൊട്ടാരക്കര ചന്ദനത്തോപ്പ് രജിത ഭവനിൽ പരേതനായ മണിയൻ-ഷൈലജ ദമ്പതികളുടെ മകളാണ് വിപഞ്ചിക. മകൾ വൈഭവിക്ക് ഒന്നര വയസ് ആകുന്നതേയുള്ളൂ.
മകളുടെ കഴുത്തിൽ കയറിട്ട് തൂക്കിയ ശേഷം മറ്റേ അറ്റത്ത് വിപഞ്ചികയും തൂങ്ങി മരിക്കുകയായിരുന്നു. ദുബായിലെ സ്വകാര്യ കമ്പനിയിൽ എച്ച് ആർ വിഭാഗത്തിൽ ജോലി ചെയ്യുന്ന വിപഞ്ചികയും നിതീഷും കഴിഞ്ഞ കുറച്ച് കാലമായി സ്വരച്ചേർച്ചയിലായിരുന്നില്ല. അതേസമയം മകളുടെ മൃതദേഹം ഷാർജയിൽ സംസ്കരിക്കണമെന്ന് ആവശ്യം നിതീഷ് ഉന്നയിച്ചിരുന്നു.