തിരുവനന്തപുരം: ശബരിമല വിഷയത്തിൽ ദേവസ്വം മന്ത്രിയും ബോർഡ് പ്രസിഡന്റും അടിയന്തിരമായി രാജി വയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഈ വിഷയം ഗൗരവമുള്ളതാണെന്നും സിബിഐ അന്വേഷിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. ദുരൂഹത നിറഞ്ഞ കാര്യങ്ങളാണ് പുറത്തുവരുന്നത്. വിജയ് മല്യ നൽകിയ 30 കിലോ സ്വർണത്തിൽ എത്ര ബാക്കിയുണ്ടെന്ന് സർക്കാരും ദേവസ്വവും മറുപടി പറയണമെന്നും പ്രതിപക്ഷ നേതാവ്.
സംഭവം ഇത്ര വിവാദമായിട്ടും ഈ വിഷയത്തിൽ മുഖ്യമന്ത്രി മിണ്ടുന്നില്ല. സിബിഐ അന്വേഷണമില്ലെങ്കിൽ യുഡിഎഫ് ശക്തമായ പ്രക്ഷോഭത്തിലേക്ക് പോകുമെന്നും വിഡി സതീശൻ വ്യക്തമാക്കി.
ഇപ്പോഴത്തെ സാഹചര്യത്തിൽ സ്വർണം ഇവിടുന്ന് തന്നെ അടിച്ചു മാറ്റി പിന്നീട് ചെന്നൈയിൽ എത്തിച്ചുവെന്ന് കരുതേണ്ടി വരും. 2019 ൽ സ്വർണം നഷ്ടപ്പെട്ടുവെന്ന് തെളിഞ്ഞതാണ്. ദേവസ്വത്തിൻറെ കയ്യിൽ അതിൻറെ രേഖയുണ്ട്. എന്നാൽ അതു പുറത്തുപറയാതെ മൂടിവെക്കുകയാണ് ചെയ്തത്. മൂടിവെച്ചതിൻറെ അർത്ഥം ഷെയർ കിട്ടിയിട്ടുണ്ട് എന്നാണ്. ഇടനിലക്കാരനായാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ വെച്ചിരിക്കുന്നതെന്നും വിഡി സതീശൻ ആരോപിച്ചു. ആദ്യം കൊണ്ട് പോയ സ്പോൺസർ കള്ളത്തരം കാണിച്ചുവെന്ന് ദേവസ്വത്തിന് അറിയാം. വീണ്ടും അയാളെ തന്നെ വിളിച്ചു വരുത്തി. അയാൾ കളവ് നടത്തിയിട്ടുണ്ട് എന്ന് മനസിലായെങ്കിൽ പിന്നെന്തിന് വീണ്ടും വിളിച്ചു എന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.