തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തിൽ മുന്നേ സ്വീകരിച്ച നിലപാടിൽ മലക്കംമറിഞ്ഞ് തിരുവിതാംകൂർ ദേവസ്വംബോർഡ്. യുവതീപ്രവേശന വിധിയെ എതിർക്കാനും ആചാരാനുഷ്ഠാനങ്ങളും പാരമ്പര്യവും സംരക്ഷിക്കണമെന്ന നിലപാട് സുപ്രീം കോടതിയിൽ സ്വീകരിക്കാനും ദേവസ്വം ബോർഡ് തീരുമാനിച്ചു.
സുപ്രീം കോടതിയുടെ ഉത്തരവിനെ എതിർക്കുക എന്നതുതന്നെയാണ് ദേവസ്വംബോർഡിന്റെ തീരുമാനമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു. കാലാകാലങ്ങളായി നിലവിലുണ്ടായിരുന്ന സ്ത്രീപ്രവേശനത്തെ സംബന്ധിച്ച ആചാരങ്ങൾ നിലനിർത്തുക എന്നതാണ് ബോർഡിന്റെ അഭിപ്രായം.
അത് അറയിക്കാൻ ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ദേവസ്വംബോർഡ് രൂപവത്കരിച്ചതുതന്നെ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ്. അതുകൊണ്ടുതന്നെ യുവതീപ്രവേശനം സംബന്ധിച്ച് ദേവസ്വംബോർഡിന് മുൻപേ മുതൽ ഇതേ നിലപാടാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 2018-ലെ യുവതീപ്രവേശന വിധിയെ തിരുവിതാംകൂർ ദേവസ്വംബോർഡ് പിന്തുണയ്ക്കില്ല. ഈ തീരുമാനം സുപ്രീം കോടതിയെ അറിയിക്കും.















































