കോഴിക്കോട്: സൈബർ വിദഗ്ധൻ പി. വിനോദ് ഭട്ടതിരിപ്പാടിന്റെ വീട്ടിൽ പട്ടാപ്പകൽ കവർച്ച. 18.5 പവൻ ആഭരണങ്ങൾ നഷ്ടമായി. അഴകൊടി ക്ഷേത്രത്തിനു സമീപം പൊൽപ്പായമനയിലാണ് കവർച്ച നടന്നത്. വീടിന്റെ മുൻഭാഗത്തെ വാതിൽപ്പൂട്ട് പൊളിച്ച്, മുകൾനിലയിലെ അലമാരയിൽ സൂക്ഷിച്ച ആഭരണങ്ങളാണ് മോഷ്ടിച്ചത്.
ചൊവ്വാഴ്ച രാവിലെ ആറിന് വീട്ടുകാർ തൃശ്ശൂരിൽ ക്ഷേത്രദർശനത്തിന് പോയതായിരുന്നു. വൈകീട്ട് ആറോടെ തിരിച്ചെത്തുകയും ചെയ്തു. അതിനിടയിലാണ് കവർച്ചനടന്നതെന്നാണ് നിഗമനം. നെക്ലേസ്, മാല, വള, ബ്രെയിസ് ലെറ്റ്, കമ്മൽ, മോതിരം, വാച്ച്, ലോക്കറ്റ് എന്നിവയുൾപ്പെടെയാണ് നഷ്ടപ്പെട്ടത്. നടക്കാവ് എസ്ഐ സി.പി. ലിനേഷിനാണ് അന്വേഷണച്ചുമതല. പകൽ മോഷണമാണെന്നും സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണം തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി.


















































