കൊച്ചി: സിപിഐയിൽ പാർട്ടി സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരായ തർക്കം രൂക്ഷമാകുന്നുവെന്ന് ഉറപ്പിക്കുന്ന ശബ്ദരേഖ പുറത്ത്. ബിനോയ് വിശ്വത്തെ രൂക്ഷമായി വിമർശിച്ചുകൊണ്ടുള്ള സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി കെ.എം. ദിനകരൻ, സംസ്ഥാന നിർവാഹക സമിതി അംഗം കമല സദാനന്ദൻ എന്നിവരുടെ ശബ്ദരേഖയാണ് ഇപ്പോൾ പുറത്തായത്. ബിനോയ് വിശ്വം സ്വയം പുണ്യാളനാകാൻ ശ്രമിക്കുകയാണെന്നും ഇങ്ങനെയാണെങ്കിൽ അദ്ദേഹത്തിന് നാണംകെട്ട് ഇറങ്ങി പോകേണ്ടിവരുമെന്നുമാണ് നേതാക്കൾ ശബ്ദരേഖയിൽ പറയുന്നത്.
അതേസമയം സിപിഐയുടെ സമ്മേളനകാലത്താണ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിക്കെതിരെ പാളയത്തിൽതന്നെ പടയൊരുങ്ങുന്നതെന്നതാണ് ശ്രദ്ധേയം. കഴിഞ്ഞ ദിവസം പാർട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചോദ്യത്തെ പരിഹാസത്തോടെയാണ് ബിനോയ് വിശ്വം തള്ളിക്കളഞ്ഞത്. അതൊക്കെ മാധ്യമസൃഷ്ടിയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇതു പറഞ്ഞു ദിവസങ്ങൾക്കുള്ളിൽത്തന്നെ പാർട്ടിക്കുള്ളിലെ ഭിന്നസ്വരങ്ങൾ കൂടുതൽ വെളിവാക്കുന്ന ശബ്ദരേഖകളാണ് പുറത്തുവന്നിരിക്കുന്നത്. ബിനോയ് വിശ്വത്തിന്റെ സഹോദരി പാർട്ടി കാര്യങ്ങളിൽ ഇടപെടുന്നു എന്ന ആരോപണവും നിലവിലുണ്ട്. സമ്മേളനകാലത്ത്, സമ്മേളനങ്ങളിൽ പങ്കെടുത്തുകൊണ്ടിരിക്കുന്ന നേതാക്കൾ ഉൾപ്പെടുന്ന ഒരു സംഘം, പാർട്ടി സെക്രട്ടറിക്കെതിരെ തിരിയുന്നു എന്നത് ശ്രദ്ധേയമാണ്. സെക്രട്ടറി സ്ഥാനത്തിരിക്കാനുള്ള കഴിവ് ബിനോയ് വിശ്വത്തിനില്ല എന്നതടക്കമുള്ള കടുത്ത ആരോപണങ്ങളാണ് നേതാക്കൾ ഉന്നയിക്കുന്നത്.
‘അയാൾ പുണ്യാളനാകാൻ നോക്കുകയാണ്. ബാക്കിയുള്ളവർ എന്തായാലും കുഴപ്പമില്ല. ഇങ്ങനെപോയാൽ പാർട്ടി സെക്രട്ടറി സ്ഥാനത്തുനിന്ന് നാണംകെട്ട് ഇറങ്ങി പോവുകയേ ഉള്ളൂ’, എന്നാണ് കെ.എം. ദിനകരൻ പറയുന്നത്. ഇതിനെ ശരിവെച്ചുകൊണ്ട്,’എക്‌സിക്യുട്ടീവിലെ ആർക്കും ബിനോയ് വിശ്വത്തെ താൽപര്യമില്ല. സെക്രട്ടറിപദം മുന്നോട്ടുകൊണ്ടുപോകാൻ അദ്ദേഹത്തിന് കഴിയുന്നില്ല, അതിന് കഴിവുള്ളതായി തോന്നുന്നില്ല,’ എന്നുമാണ് കമല സദാനന്ദൻ മറുപടി പറയുന്നത്. സംഭവം പുറത്തുവന്നതോടെ ശബ്ദരേഖയെക്കുറിച്ച് അറിയില്ല എന്നാണ് ഇരുവരും മാധ്യമങ്ങളോട് പ്രതികരിച്ചത്.