കൊല്ലം: ഭാര്യയെ നിരന്തരം ശല്യപ്പെടുത്തിയയാളെ വിളിച്ചുവരുത്തി മർദിച്ചു കൊലപ്പെടുത്തി. കൊട്ടിയം നടുവിലക്കര ദിലീപ്ഭവനിൽ ദിലീപാ(42)ണ് മരിച്ചത്. പ്രതികളായ കല്ലുവാതുക്കൽ വിലവൂർകോണം സ്വദേശി വരുൺ (30), ഭാര്യ സോന എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. കൂടുതൽ പ്രതികളുണ്ടെന്നു സംശയിക്കുന്നതായും അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു. സോനയ്ക്ക് മരിച്ചയാൾ ഫോണിൽ സ്ഥിരമായി മെസേജ് അയച്ചതിനെത്തുടർന്നുണ്ടായ തർക്കം പറഞ്ഞുതീർക്കാൻ വരുൺ ഞായറാഴ്ച രാവിലെ ദിലീപിനെ ഉളിയനാടുള്ള കൂട്ടുകാരന്റെ വാടകവീട്ടിൽ വിളിച്ചുവരുത്തി.
അവിടെയെത്തിയ ദിലീപിനെ ക്രൂരമായി മർദിച്ചു. അവശനായി വീണ ദിലീപിനെ പ്രതികൾതന്നെ കല്ലുവാതുക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. ഡോക്ടർമാർ നടത്തിയ പരിശോധനയിൽ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്ഷതമേറ്റതായി കണ്ടെത്തി. തുടർന്ന് ആശുപത്രി എയ്‌ഡ്പോസ്റ്റിലുള്ള പോലീസിനെ അറിയിച്ചു. ചാത്തന്നൂർ പോലീസ് സ്ഥലത്തെത്തി ദമ്പതിമാരെ കസ്റ്റഡിയിലെടുത്തു.
തുടർന്ന് പോലീസ് വരുണുമായി ഉളിയനാട് അപ്പൂപ്പൻക്കാവിന് അടുത്തുള്ള കനാലിനു സമീപത്തെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി.ഉളിയനാട് സ്വദേശി ബാലുവാണ് ഇവിടെ വാടകയ്ക്ക് താമസിച്ചിരുന്നത്. ബാലുവും വരുണും കൂട്ടുകാരാണ്. പോലീസ് വീടുപൂട്ടി സീൽ ചെയ്തു. ദിലീപിന്റെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. മൃതദേഹം തിങ്കളാഴ്ച ശാസ്ത്രീയപരിശോധന നടത്തി പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
















































