ചണ്ഡിഗഡ്: ഹരിയാനയിൽ 23കാരിയായ യൂത്ത് കോൺഗ്രസ് പ്രവർത്തകയെ കൊന്ന് മൃതദേഹം ട്രോളി ബാഗിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഹരിയാന സോനെപട്ടിലെ കഥുര ഗ്രാമത്തിൽ നിന്നുള്ള ഹിമാനി നർവാൾ (23) ആണ് മരിച്ചത്. റോഹ്തക്-ഡൽഹി ഹൈവേയിലെ സാംപ്ല ബസ് സ്റ്റാൻഡിന് 200 മീറ്റർ അകലെയാണ് യുവതിയുടെ മൃതദേഹം അടങ്ങിയ ട്രോള ബാഗ് കണ്ടെത്തിയത്. സംസ്ഥാനത്ത് മുനിസിപ്പൽ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് സംഭവം.
യുവതിയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം. കഴുത്തിൽ മുറിവുകളുണ്ടെന്നു പോലീസ് അറിയിച്ചു. ഫൊറൻസിക് ടീം സ്ഥലത്തെത്തി പരിശോധന നടത്തും. മൃതദേഹം ഉപേക്ഷിച്ച സമയം മനസ്സിലാക്കാൻ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്നു സാംപ്ല എസ്എച്ച്ഒ ബിജേന്ദർ സിങ് പറഞ്ഞു.
ഷഹബാസിനെ ഇല്ലാതാക്കാൻ കോപ്പുകൂട്ടിയത് സംഘം 57 എന്ന ഗ്രൂപ്പിലൂടെ, അടിയുണ്ടാക്കിയത് മൂന്നു സ്കൂളുകളിലെ കുട്ടികൾ തമ്മിൽ, പരമാവധി ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാനൊരുങ്ങി പോലീസ്, കൊലയ്ക്കുപയോഗിച്ച നഞ്ചക്ക് പ്രതികളിലൊരാളുടെ വീട്ടിൽ നിന്ന് കണ്ടെത്തി
മരിച്ച ഹിമാനി നർവാൾ റോഹ്തക് ജില്ലയിലെ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റാണ്. ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം ഹിമാനി പങ്കെടുത്തിരുന്നു. ഭൂപീന്ദർ ഹൂഡയുടെയും ദീപീന്ദർ ഹൂഡയുടെയും തിരഞ്ഞെടുപ്പ് പ്രചാരണത്തിലും സജീവസാന്നിധ്യമായിരുന്നു ഹിമാനി. ഹിമാനി നർവാളിന്റെ മരണത്തിൽ ഭൂപീന്ദർ ഹൂഡ അനുശോചനം അറിയിച്ചു.
‘‘ഒരു പെൺകുട്ടിയെ ഈ രീതിയിൽ കൊലപ്പെടുത്തുകയും അവളുടെ മൃതദേഹം സ്യൂട്ട്കേസിൽ കണ്ടെത്തുകയും ചെയ്തത് അങ്ങേയറ്റം ദുഃഖകരവും ഞെട്ടിപ്പിക്കുന്നതുമാണ്. ഇത് സംസ്ഥാനത്തെ ക്രമസമാധാന നിലയുടെ തകർച്ചയാണ്’’ – ഹൂഡ എക്‌സിൽ കുറിച്ചു. അന്വേഷണം വേഗത്തിത്തിലാക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് റോഹ്തക് എംഎൽഎ ഭരത് ഭൂഷൺ ബത്ര ആവശ്യപ്പെട്ടു. പ്രതിക്ക് ഏറ്റവും കഠിനമായ ശിക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.