തിരുവനന്തപുരം: കഴിഞ്ഞ ദിവസം തൃശൂരിൽ നടന്ന ബിജെപി സംസ്ഥാന നേതൃയോഗത്തിൽ നിന്ന് മുൻ അധ്യക്ഷൻമാരായ വി മുരളീധരനെയും കെ സുരേന്ദ്രനെയും ഒഴിവാക്കിയതിൽ അതൃപ്തി. തദ്ദേശ തിരഞ്ഞെടുപ്പിൽ ചുമതലയുള്ള ഭാരവാഹികളുടെയും ജില്ല അധ്യക്ഷന്മാരുടെയും യോഗമായിരുന്നു കഴിഞ്ഞ ദിവസം തൃശൂരിൽ നടന്നത്. ഇതിലേക്കു മുൻ അധ്യക്ഷൻമാരായ വി മുരളീധരനെയും കെ സുരേന്ദ്രനെയും ക്ഷണിക്കാതിരുന്നതാണ് അതൃപ്തിക്കു കാരണം. മാത്രമല്ല അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുന്നുവെന്നാണ് നേതാക്കൾക്കുള്ളിലെ പരാതി. അതൃപ്തി ദേശീയ നേതൃത്വത്തെ അറിയിക്കാനാണ് തീരുമാനം.
അതേസമയം മുതിർന്ന നേതാക്കളെ ക്ഷണിക്കാതിരുന്നത് നേതാക്കൾ തമ്മിലുളള കടുത്ത അഭിപ്രായ ഭിന്നത മൂലമാണെന്നാണ് സൂചന. കെ സുരേന്ദ്രന്റെയും മുരളീധരന്റെയും ഗ്രൂപ്പിലുള്ള നേതാക്കളോടും സമാന സമീപനമെന്നാണ് പരാതി. സംസ്ഥാനത്തെ ഭാരവാഹി പട്ടികയിൽ നിന്നും മുരളീധര വിഭാഗത്തെ അവഗണിച്ചതായും സൂചനയുണ്ട്. എന്നാൽ യോഗത്തിൽ മുൻ അധ്യക്ഷന്മാരായ പി കെ കൃഷ്ണദാസും കുമ്മനം രാജശേഖരനും ക്ഷണമുണ്ടായിരുന്നു. ഇരുവരും വേദിയിലിരിക്കുകയും വിവിധ സെഷനുകളിൽ സംസാരിക്കുകയും ചെയ്തു.
പക്ഷെ തൃശ്ശൂരിൽ നടന്നത് ബിജെപി ജില്ലാ അധ്യക്ഷന്മാരുടെ റിപ്പോർട്ടിംഗ് മാത്രമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിശദീകരണം. ഈ മാസം 30 ന് നടക്കുന്ന കോർകമ്മിറ്റിയിൽ മുഴുവൻ നേതാക്കളും പങ്കെടുക്കുമെന്നും ഇന്നലത്തെ യോഗത്തിൽ ക്ഷണിക്കപ്പെട്ടവർ മാത്രമാണ് പങ്കെടുക്കുന്നതെന്നുമാണ് നേതൃത്വത്തിന്റെ വിശദീകരണം. അതേസമയം നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ചുമതലയിലും മുതിർന്ന നേതാക്കളെ അവഗണിച്ചതിൽ ബിജെപിയിൽ കടുത്ത അമർഷമുണ്ട്.