പന്തളം: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹം കടന്നുപോകുന്നതിനിടെ പന്തളം കുളനടയിൽ പോലീസും ആർഎസ്എസ് – ബിജെപി പ്രവർത്തകരും തമ്മിൽ സംഘർഷം. മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി ഉയർത്തുന്നതിൻറെ പശ്ചാത്തലത്തിൽ നടന്ന പരിശോധനയുടെ പേരിൽ പോലീസ് അതിക്രമം കാട്ടിയെന്ന പരാതിയുമായി ബി ജെ പി പ്രവർത്തകർ രംഗത്തെത്തി. ഇതോടെടെ സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തു.
ഇതിനിടെ ആർഎസ്എസ് നേതാവിന്റെ മുണ്ട് വലിച്ചൂരാൻ ശ്രമിച്ചുവെന്നടക്കമുള്ള ആരോപണവുമായി പ്രവർത്തകർ പ്രതിഷേധിച്ചു. കൊടുമൺ സി ഐ അടക്കമുള്ളവർക്കെതിരെയാണ് ആർഎസ്എസ് പ്രവർത്തകർ ആരോപണം ഉയർത്തിയത്. സംഭവത്തിൽ പ്രകോപിതരായ ആർഎസ് എസ് പ്രവർത്തകർ റോഡ് ഉപരോധിച്ചതോടെ സ്ഥലത്ത് സംഘർഷാവസ്ഥ കൂടുതൽ ശക്തമായി.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് പ്രദേശത്ത് കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ അതിക്രമത്തിനെതിരെ കർശന നടപടി വേണമെന്നാവശ്യപ്പെട്ട് ബിജെപി – ആർഎസ്എസ് പ്രവർത്തകർ പ്രതിഷേധം ശക്തമാക്കി.

















































