ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയുടെ ആത്മഹത്യയിൽ അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് കർണാടക സർക്കാർ. ബെംഗളൂരു ജോയിന്റ് പോലീസ് കമ്മീഷണർ വംശി കൃഷ്ണയാണ് എസ്‌ഐടിയെ നയിക്കുന്നതെന്നും ബെംഗളൂരു സൗത്ത് ഡിവിഷൻ ഡിസിപി ലോകേഷും സംഘത്തിൽ ഉൾപ്പെടുമെന്നും ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വർ പറഞ്ഞു.
റോയിയുടെ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെക്കുറിച്ച് കൂടുതൽ വ്യക്തത വേണമെന്നും സ്വതന്ത്രമായ അന്വേഷണം നടത്തണമെന്ന ആവശ്യം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ നീക്കം. അതേസമയം ഇതുവരെ അശോക് നഗർ പോലീസ് സ്റ്റേഷൻ ആയിരുന്നു കേസ് കൈകാര്യം ചെയ്തിരുന്നത്. എസ്‌ഐടിയെ കേസ് ഏൽപിച്ചതോടെ എഫ്‌ഐആർ പകർപ്പ്, കേസ് ഫയലുകൾ, സാക്ഷി മൊഴികൾ, ശേഖരിച്ച തെളിവുകൾ എന്നിവയുൾപ്പെടെ എല്ലാ പ്രധാന വസ്തുക്കളും പ്രത്യേക സംഘത്തിന് ഔദ്യോഗികമായി കൈമാറും.
അതുപോലെ എസ്‌ഐടി മേധാവി വംശി കൃഷ്ണ ഇതിനകം സംഭവം നടന്ന സ്ഥലം സന്ദർശിച്ച് പ്രാഥമിക പരിശോധന നടത്തിയിട്ടുണ്ട്. സിജെ റോയിയെ ആത്മഹത്യയിലേക്കു നയിച്ച സാഹചര്യങ്ങൾ എന്തൊക്കെയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സൂക്ഷ്മമായി പരിശോധിക്കും. ആദായനികുതി വകുപ്പിന്റെ റെയ്ഡുകൾ കാരണം അദ്ദേഹം സമ്മർദ്ദത്തിലായിരുന്നോ, സാമ്പത്തിക സമ്മർദ്ദം ഇതിൽ പങ്കുണ്ടായിരുന്നോ, അല്ലെങ്കിൽ ഏതെങ്കിലും കോണിൽ നിന്നുള്ള ബാഹ്യ സമ്മർദ്ദമോ നിർബന്ധമോ ബ്ലാക്ക്‌മെയിലോ ഉണ്ടായിരുന്നോ എന്നിവയാണ് പ്രധാനമായും ഉയർന്നുവരുന്ന ചോദ്യങ്ങൾ. ഈ സാധ്യതകൾ ഓരോന്നും വിശദമായി പരിശോധിക്കും. അന്വേഷണം മുന്നോട്ട് പോകുമ്പോൾ സുതാര്യത, ഉത്തരവാദിത്തം, വ്യക്തത എന്നിവ ഉറപ്പാക്കുന്നതിലായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.












































