കൊച്ചി: ലോകമെമ്പാടുമുള്ള വന്യജീവികളും പക്ഷികളുമായ അപൂർവ ഇനങ്ങളുടെ അനധികൃത വ്യാപാരത്തെ നിരീക്ഷിക്കുന്ന ‘അന്തർദേശീയ വന്യജീവി വ്യാപാര ഉടമ്പടി’ (CITES) ഗുജറാത്തിലെ ജാം നഗറിൽ സ്ഥിതിചെയ്യുന്ന വൻതാര പ്രോജക്റ്റിനെയും, അതുമായി ബന്ധപ്പെട്ട ‘ഗ്രീൻ സൂളോജിക്കൽ റെസ്ക്യൂ ആൻഡ് റിക്കവറി സെന്റർ’ (GZRRC), ‘രാധാകൃഷ്ണ ടെംപിൾ എലിഫന്റ് വെൽഫെയർ ട്രസ്റ്റ്’ (RKTEWT) എന്നീ രണ്ട് സ്ഥാപനങ്ങളെയും കുറിച്ച് മികച്ച അഭിപ്രായം രേഖപ്പെടുത്തി. ഇതിനുമുമ്പ്, സുപ്രീംകോടതിയും വൻതാരയ്ക്ക് ക്ലീൻ ചിറ്റ് നൽകിയിരുന്നു.
CITES-ന്റെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്, ഈ രണ്ട് സ്ഥാപനങ്ങളും അത്യുന്നത നിലവാരത്തിൽ പ്രവർത്തിച്ചുവരികയാണ്. കൂടാതെ ഇവിടെയുള്ള മൃഗങ്ങൾക്ക് വൈദ്യപരിപാലനം, മികച്ച സൗകര്യങ്ങൾ എന്നിവ ലഭ്യമാണ്. മൃഗചികിത്സാ രംഗത്ത് സൗകര്യങ്ങളും വൻതാര നിരവധി പ്രധാന നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. അവരുടെ അനുഭവങ്ങൾ ശാസ്ത്രീയ സമൂഹവുമായി പങ്കുവെക്കണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു.

ഭാരതത്തിന്റെ വന്യജീവി സംരക്ഷണവും നിയമപരമായ നിയന്ത്രണ സംവിധാനങ്ങളും അന്തർദേശീയ നിലവാരത്തിന് തുല്യമായി പ്രവർത്തിക്കുന്നു, വൻതാര മൃഗസംരക്ഷണ രംഗത്ത് ഒരു പുതിയ മാതൃക സൃഷ്ടിച്ചിരിക്കുന്നു എന്നതുമാണ്. അന്വേഷണത്തിൽ കണ്ടെത്തിയതനുസരിച്ച്, എല്ലാ മൃഗങ്ങളുടെയും ഇറക്കുമതി CITES എക്സ്പോർട്ട് അല്ലെങ്കിൽ റീ-എക്സ്പോർട്ട് പെർമിറ്റുകൾ അടിസ്ഥാനത്തിലാണ് നടത്തിയിരിക്കുന്നത്. പെർമിറ്റ് ഇല്ലാതെ ഒരു മൃഗവും ഇന്ത്യയിലേക്ക് കൊണ്ടുവന്നിട്ടില്ല. കൂടാതെ, വാണിജ്യപരമായ ലക്ഷ്യങ്ങൾക്ക് മൃഗങ്ങളുടെ ഇറക്കുമതി അല്ലെങ്കിൽ വിൽപ്പന നടന്നതായി യാതൊരു തെളിവും കണ്ടെത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
















































