തിരുവനന്തപുരം: ആലപ്പുഴ സമ്മേളനത്തിൽ വിഎസ് അച്യുതാന്ദന് ക്യാപിറ്റൽ പണിഷ്മെന്റ് കൊടുക്കണമെന്ന് ഒരു വനിതാ യുവ നേതാവ് പറഞ്ഞിരുന്നുവെന്ന സിപിഐഎം നേതാവ് സുരേഷ് കുറുപ്പിന്റെ വാദം തള്ളി ചിന്ത ജെറോം രംഗത്ത്. ആലപ്പുഴ സമ്മേളനം തന്റെ ആദ്യസമ്മേളനമാണ്. ക്യാപിറ്റൽ പണിഷ്‌മെന്റ് എന്നൊരു വാക്ക് സമ്മേളനത്തിൽ ഉണ്ടായിട്ടില്ല, സുരേഷ് കുറുപ്പ് എന്തിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ എഴുതിയതെന്ന് അറിയില്ല- ചിന്ത ജെറോം പറഞ്ഞു. പാർട്ടിക്ക് പിന്തുണ കൂടി വരുന്ന ഘട്ടത്തിലാണ് ഇത്തരമൊരു കുപ്രചരണം എന്നും ചിന്ത ജെറോം കൂട്ടിച്ചേർത്തു.
അതേസമയം എന്തുകൊണ്ടാണ് സുരേഷ് കുറുപ്പ് അത്തരമൊരു പരാമർശം നടത്തിയതെന്ന് അറിയില്ലെന്ന് ഡികെ മുരളി എംഎൽഎയും പറഞ്ഞു. പാർട്ടി സമ്മേളനത്തിൽ മുഴുവൻ സമയവും പങ്കെടുത്തയാളാണ് താൻ. അന്നു അത്തരമൊരു പരാമർശം സമ്മേളനത്തിൽ ഉണ്ടായിട്ടില്ലെന്ന് ഡികെ മുരളിയും പ്രതികരിച്ചു.
സുരേഷ് കുറുപ്പിനെ തള്ളി മന്ത്രി വി ശിവൻകുട്ടിയും കടകംപള്ളി സുരേന്ദ്രനും രംഗത്തെത്തിയിരുന്നു. താനും ആലപ്പുഴ സമ്മേളനത്തിൽ പങ്കെടുത്തിരുന്നുവെന്നും ഒരു വനിതാ നേതാവും ഇങ്ങനെ ചർച്ച നടത്തിയിട്ടില്ലെന്നുമായിരുന്നു വി ശിവൻകുട്ടി പറഞ്ഞത്. സമ്മേളനത്തിൽ പങ്കെടുത്തയാളാണ് താനെന്നും അത്തരം പരാമർശം എവിടെയും കേട്ടിട്ടില്ലെന്നും എം സ്വരാജിനെ കരിവാരി തേക്കാനുളള ബോധപൂർവമായ ശ്രമമാണ് നടക്കുന്നതെന്നും കടകംപള്ളി സുരേന്ദ്രനും പറഞ്ഞു.
മാതൃഭൂമിയിലെഴുതിയ ലേഖനത്തിലാണ് വിഎസ് അച്യുതാനന്ദന് ക്യാപിറ്റൽ പണിഷ്മെന്റ് കൊടുക്കണമെന്ന് പറഞ്ഞത് കൊച്ചുപെൺകുട്ടിയാണെന്നായിരുന്നു സുരേഷ് കുറുപ്പിന്റെ പരാമർശം. ‘ആലപ്പുഴ സംസ്ഥാന സമ്മേളനത്തിൽ ഒരു കൊച്ചു പെൺകുട്ടി വി എസിന് ക്യാപിറ്റൽ പണിഷ്മെന്റ് കൊടുക്കണമെന്ന് പറഞ്ഞു. ഈ അധിക്ഷേപം സഹിക്കാൻ പറ്റാതെ വിഎസ് വേദി വിട്ട് പുറത്തേക്കിറങ്ങി’യെന്നാണ് സുരേഷ് കുറുപ്പ് വെളിപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം സമ്മേളനത്തിൽ കാപിറ്റൽ പണിഷ്മെന്റ് വാദം ഒരു യുവനേതാവ് ഉയർത്തിയെന്ന് പിരപ്പൻകോട് മുരളിയും നേരത്തെ വിളിപ്പെടുത്തിയിരുന്നു.