കൊച്ചി: എറണാകുളം പുത്തൻവേലിക്കരയിൽ നാലുവയസുകാരിയെ പീഡിപ്പിച്ച കേസിൽ സിപിഎം പ്രവർത്തകനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. കേസിൽ പ്രതിയായ ബി.കെ. സുബ്രഹ്മണ്യനെതിരേയാണ് നടപടി. പീഡനക്കേസിൽ പ്രതിയായ ഇയാളെ പാർട്ടി സംരക്ഷിക്കുന്നു എന്ന തരത്തിലുള്ള ആക്ഷേപങ്ങൾ ഉയർന്നതിന് പിന്നാലെയാണ് നടപടി. ബ്രാഞ്ച് കമ്മിറ്റി കൂടി നടപടികൾ പ്രഖ്യാപിച്ച ശേഷം ഏരിയ കമ്മിറ്റിയുടെ അംഗീകാരവും ലഭിച്ചതോടെയാണ് നടപടി. പരാതി വരികയും കേസെടുക്കുകയും ചെയ്ത ശേഷം സുബ്രഹ്മണ്യൻ ഒളിവിലാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
ഇത്രയും ദിവസമായിട്ടും അറസ്റ്റിലേക്കോ മറ്റുനടപടിക്രമങ്ങളിലേക്കോ പോകാൻ കഴിഞ്ഞിട്ടില്ല. എന്നാൽ പ്രതിക്കായി തിരച്ചിൽ തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി. തേലത്തുരുത്ത് ബ്രാഞ്ച് അംഗം ബികെ സുബ്രഹ്മണ്യനെതിരേ ജനുവരി 15-നാണ് പോലീസ് കേസെടുത്തത്. പീഡനവിവരം ചോദിക്കാൻ ചെന്ന കുട്ടിയുടെ പിതാവിനെ പ്രതിയും കുടുംബവും ചേർന്ന് മർദിച്ചതായും പരാതിയുണ്ട്.
കുട്ടിയുടെ കുടുംബവുമായി അടുത്തബന്ധം പുലർത്തിയ വ്യക്തിയായിരുന്നു സുബ്രഹ്മണ്യൻ. ഇയാളുടെ ഭാര്യ നടത്തിയിരുന്ന അംഗനവാടിയിലായിരുന്നു കുട്ടി പോയിരുന്നത്. മാതാപിതാക്കൾ ജോലിക്ക് പോകുന്ന സമയം കുട്ടിയെ അംഗനവാടിയിൽ കൊണ്ടുപോയിരുന്നതും സുബ്രഹ്മണ്യനാണ്. കഴിഞ്ഞ ദിവസം കുട്ടിയെ കുളിപ്പിക്കുന്നതിനിടെ നെഞ്ചിൽ പാട് കണ്ടതിനെ തുടർന്ന് മാതാപിതാക്കൾ ചോദിച്ചപ്പോഴാണ് പീഡനവിവരം പുറത്തുപറയുന്നത്. സുബ്രഹ്‌മണ്യനെ കാണുന്നത് ഇഷ്ടമല്ലെന്നും ഇയാൾ ഉപദ്രവിച്ചുവെന്നും കുട്ടി പറഞ്ഞു. അതിക്രമത്തിന് ശേഷം കുഞ്ഞ് രാത്രി ഞെട്ടി എഴുന്നേൽക്കാനും മാതാപിതാക്കളെ അടിക്കാനും തുടങ്ങിയതായും മാതാപിതാക്കൾ പറയുന്നു.
റിലയന്‍സ് സ്മാര്‍ട്ട് ബസാര്‍ ‘ഫുള്‍ പൈസ വസൂല്‍ സെയ്ല്‍’ 22 മുതൽ
ജനുവരി 14-നാണ് മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയത്. അന്നുമുതൽ ഇയാൾ ഒളിവിലാണ്. കുട്ടിയുടെ പിതാവിനെ മർദിച്ച വിവരം പോലീസിൽ പറഞ്ഞെങ്കിലും അധികൃതർ കേസെടുത്തില്ലെന്നും കുടുംബം ആരോപിക്കുന്നു. നിരവധി തവണ ഇവരെ ഭീഷണിപ്പെടുത്താൻ സുബ്രഹ്മണ്യന്റെ മകനടക്കമുള്ളവർ ശ്രമിച്ചതായും പരാതിയുണ്ട്.


















































