ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിൽ നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ. പൗരത്വത്തിന് അപേക്ഷിക്കാനുള്ള കട്ട് ഓഫ് തീയതി 2014ൽ നിന്ന് 2024 ആക്കി മാറ്റി ഉത്തരവിറക്കി. ഇതുപ്രകാരം 2024 ഡിസംബർ 31 വരെ അയൽ രാജ്യങ്ങളിൽ നിന്നും വന്ന മുസ്ലീം ഇതര വിഭാഗങ്ങൾക്ക് പൗരത്വത്തിന് അപേക്ഷിക്കാം. 2014 ഡിസംബർ 31ന് മുമ്പ് വന്നവർക്ക് ആയിരുന്നു നേരത്തെ പൗരത്വം നൽകാൻ നിശ്ചയിച്ച സമയപരിധി. എന്നാൽ പുതിയ നടപടി പ്രകാരം 10 വർഷത്തെ കൂടി ഇളവാണ് നൽകിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവ് ഇറക്കിയത്.
അതേസമയം പശ്ചിമ ബംഗാളിലും ബിഹാറിലും തെരഞ്ഞെടുപ്പടുപ്പ് മുന്നിൽ കണ്ടാണ് കേന്ദ്രത്തിന്റെ നിർണായക നടപടി.
ഇതോടെ പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് മതപരമായ പീഡനം മൂലം ഇന്ത്യയിൽ അഭയം തേടിയ ഹിന്ദുക്കൾ, സിഖുകാർ, ജൈനർ, ക്രിസ്ത്യൻ വിഭാഗക്കാർക്ക് പുതിയ തീരുമാനം വലിയ ആശ്വാസമാകും. പൗരത്വം നേടുന്നതിനുള്ള പ്രവേശന മാനദണ്ഡങ്ങൾ ലഘൂകരിക്കുന്ന സുപ്രധാന നീക്കമാണിത്.
പൗരത്വ ഭേദഗതി നിയമം അനുസരിച്ച്, 2014 ഡിസംബർ 31 നോ അതിന് മുമ്പോ ഇന്ത്യയിൽ എത്തിയ രേഖകളില്ലാത്ത മുസ്ലീം ഇതര മതന്യൂനപക്ഷങ്ങൾക്ക് മാത്രമാണ് ഇതുവരെ പൗരത്വത്തിന് അപേക്ഷിക്കാൻ സാധിച്ചിരുന്നത്. എന്നാൽ, പുതിയ വിജ്ഞാപനത്തിലൂടെ ഈ കാലാവധി പത്ത് വർഷം കൂടി നീട്ടിക്കൊണ്ട് 2024 ഡിസംബർ 31 ആക്കി മാറ്റിയിരിക്കുകയാണ്.
പൗരത്വ (ഭേദഗതി) നിയമം
2019-ൽ പാസാക്കിയ പൗരത്വ ഭേദഗതി നിയമപ്രകാരം, അയൽരാജ്യങ്ങളിൽ മതപരമായ പീഡനം നേരിടുന്ന ആറ് ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാൻ അനുമതി നൽകുന്നതാണ് പൗരത്വ (ഭേദഗതി) നിയമം. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാഴ്‌സി, ക്രിസ്ത്യൻ വിഭാഗങ്ങൾക്കാണ് പൗരത്വം ലഭിക്കുക. സിഎഎ മുസ്ലീങ്ങൾ ഉൾപ്പെടെയുള്ള പൗരന്മാരെ ഒരുതരത്തിലും ബാധിക്കില്ലെന്നാണ് കേന്ദ്ര സർക്കാർ പറയുന്നു. മുകളിൽ പറഞ്ഞ ആറ് രാജ്യങ്ങളിലെ ന്യൂനപക്ഷ സമുദായങ്ങളല്ലാതെ, മറ്റു വിദേശികൾക്ക് സിഎഎ പ്രകാരം പൗരത്വത്തിന് അപേക്ഷിക്കാനാകില്ല.