ന്യൂഡൽഹി: എതിർപ്പുകൾ അവഗണിച്ചു ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച പാക് നുഴഞ്ഞു കയറ്റക്കാരനെ ബിഎസ്എഫ് വധിച്ചു. ഗുജറാത്തിലെ ബനസ്കന്ത ജില്ലയിലെ അതിർത്തിയിൽ ഇന്നലെ രാത്രിയിലാണ് സംഭവം. രാജ്യാന്തര അതിർത്തി കടന്ന ശേഷം അതിർത്തി വേലിയിലേക്ക് സംശയാസ്പദമായി ഒരാൾ നടന്നെത്തുന്നത് സൈനികർ കണ്ടതായി ബിഎസ്എഫ് പ്രസ്താവനയിൽ പറഞ്ഞു. നുഴഞ്ഞുകയറ്റക്കാരൻ മുന്നറിയിപ്പുകൾ അവഗണിച്ച് മുന്നോട്ട് നീങ്ങിയതോടെ സൈന്യം വെടിയുതിർക്കുകയായിരുന്നു.
അതേസമയം ഇന്ത്യ– പാക്ക് സംഘർഷം നിലനിൽക്കുന്നതിനാൽ അതിർത്തിയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഏപ്രിൽ 22ന് പഹൽഗാമിൽ നടന്ന തീവ്രവാദി ആക്രമണത്തിനു മറുപടിയായി ഇന്ത്യ ഓപ്പറേഷൻ സിന്ദൂരിലൂടെ പാക്കിസ്ഥാനിലെ വിവിധ സ്ഥലങ്ങളിൽ ആക്രമണം നടത്തിയിരുന്നു. നിരവധി ഭീകര ക്യാംപുകളും വ്യോമതാവളങ്ങളും സൈന്യം തകർത്തിരുന്നു.