ന്യൂഡൽഹി: ഇറങ്ങിപ്പോയി, ഇനി തിരിച്ചുകയറുക നിവർത്തിയില്ലാ എന്നവസ്ഥയിൽ പാക്കിസ്ഥാൻ. പാക്കിസ്ഥാനെതിരെ ഇന്ത്യ ശക്തമായ പ്രത്യാക്രമണം ആരംഭിച്ചതിനു പിന്നാലെ തലവേദന സൃഷ്ടിച്ചുകൊണ്ട് ആഭ്യന്തര സംഘർഷവും. ഏതാനും ദിവസങ്ങളായി ബലൂച് ലിബറേഷൻ ആർമി(ബിഎൽഎ) പാക്കിസ്ഥാൻ സൈന്യത്തിന് നേരെ തുടർച്ചയായി ആക്രമണങ്ങൾ നടത്തിവരികയായിരുന്നു. ഇപ്പോൾ പാക്കിസ്ഥാൻ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റ (ബിഎൽഎ) സായുധ സംഘടന പിടിച്ചെടുത്തെന്ന് റിപ്പോർട്ടുകൾ.
മാത്രമല്ല ചൊവ്വാഴ്ച ബിഎൽഎ നടത്തിയ ആക്രമണത്തിൽ പത്ത് പാക് സൈനികരാണ് കൊല്ലപ്പെട്ടത്. ബലൂച് വിമോചന പോരാട്ടം അടിച്ചമർത്താൻ പാക്കിസ്ഥാൻ ഏറെ കാലമായി ശ്രമിച്ചുവരികയാണ്. പാക്കിസ്ഥാന്റെ പ്രകോപനത്തിന് ഇന്ത്യ ശക്തമായ തിരിച്ചടി ആരംഭിച്ചതിനു പിന്നാലെ ക്വറ്റയിൽ ബിഎൽഎയും ആക്രമണം കടുപ്പിക്കുകയായിരുന്നു.
കഴിഞ്ഞ കുറച്ചുനാളുകളായി പാക് പട്ടാളക്കാർക്കുനേരെ രാജ്യത്ത് വിവിധ ഇടങ്ങളിലായി ബിഎൽഎ തുടരെ തുടരെ ആക്രമണങ്ങൾ നടത്തുന്നുണ്ട്. ഏപ്രിൽ 15-ന് പോലീസ് ട്രക്കിന് നേരെ ബിഎൽഎ നടത്തിയ ബോംബാക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെടുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കൂടാതെ ട്രെയിൻ ഹൈജാക്ക് ചെയ്യുകയും ചെയ്തിരുന്നു. ഇതിൽ ബന്ദികളാക്കിയ യാത്രക്കാരെ പാക് സുരക്ഷാസേന മോചിപ്പിച്ചത് ദിവസം മുഴുവൻ നീണ്ട സൈനിക നടപടികൾക്കൊടുവിലായിരുന്നു. ഏറ്റുമുട്ടലിൽ 33 വിഘടനവാദികളേയാണ് പാക് സൈന്യം വധിച്ചത്. ഇതിനിടെ 21 യാത്രക്കാരും നാല് സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെടുകയും ചെയ്തിരുന്നു.
ഇതിനെല്ലാം പുറമേ, മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ തെഹ്‌രികെ ഇൻസാഫ് പാർട്ടി പ്രവർത്തകർ സർക്കാരിനെതിരെ തെരുവിലിറങ്ങി. പാകിസ്ഥാനിൽ ഇന്ത്യ കനത്ത തിരിച്ചടി നടത്തുന്നതിനിടെ ലാഹോറിലാണ് തെഹ്‌രികെ ഇൻസാഫ് പാർട്ടി പ്രവർത്തകർ തെരുവിലിറങ്ങിയത്. ഇമ്രാൻ ഖാനെ മോചിപ്പിക്കണം എന്നാണ് ആവശ്യം. കൂടാതെ, ചെനാബ് നദിയിലെ സലാൽ അണക്കെട്ടിന്റെ ഷട്ടർ തുറന്നതോടെ പാക്കിസ്ഥാൻ പ്രളയഭീതിയിലാണെന്നും റിപ്പോർട്ടുകളുണ്ട്.