തിരുവനന്തപുരം: ബിജെപിയിലെ ഭിന്നത പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നതിനു മുൻപ് എംഎസ് കുമാറിനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി സന്ദർശിച്ച് അനുനയന നീക്കവുമായി പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇന്ന് രാവിലെയാണ് രാജീവ് ചന്ദ്രശേഖർ എംഎസ് കുമാറിന്റെ വീട്ടിലെത്തിയത്. സഹകരണസംഘത്തിൽനിന്ന് ബിജെപി നേതാക്കൾ വായ്പയെടുത്തിട്ട് തിരിച്ചടയ്ക്കുന്നില്ലെന്നും സംസ്ഥാന നേതാക്കളുടേതടക്കമുള്ളവരുടെ പേരുകൾ പുറത്തുവിടുമെന്നും എംഎസ് കുമാർ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് എംഎസ് കുമാറിനെ അനുനയിപ്പിക്കാൻ രാജീവ് ചന്ദ്രശേഖർ കൂടിക്കാഴ്ച നടത്തിയത്.
എന്നാൽ തദ്ദേശതെരഞ്ഞെടുപ്പിൽ എല്ലാവരെയും കാണുന്നതിന്റെ ഭാഗമായാണ് എംഎസ് കുമാറിനെ സന്ദർശിച്ചതെന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ മറുപടി. തെരഞ്ഞെടുപ്പ് സമയത്ത് എല്ലാ വീട്ടിലും കയറുന്നുണ്ട്. അത്തരത്തിലൊരു സന്ദർശനമായിരുന്നു ഇത്. മറ്റ് വിഷയങ്ങളൊന്നും ചർച്ചയായില്ല. എല്ലാവരെയും കാണുന്നത് തന്റെ കടമയെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
അതേസമയം തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലറും വലിയശാല ഫാം ടൂർ സഹകരണസംഘത്തിന്റെ അധ്യക്ഷനുമായ തിരുമല അനിലിന്റെ ആത്മഹത്യയെ കുറിച്ച് പ്രതികരിക്കവെയാണ് ബിജെപി നേതാക്കൾക്കെതിരെ എംഎസ് കുമാർ രംഗത്തെത്തിയത്. താൻ നേതൃത്വം നൽകുന്ന സഹകരണ ബാങ്കിൽ നിന്ന് ബിജെപി നേതാക്കൾ വായ്പ എടുത്തിട്ടുണ്ട്. വായ്പ എടുത്തിട്ട് തിരിച്ചടയ്ക്കാത്തവരാണ് നേതാക്കളായി നടക്കുന്നത്. ഉത്തരവാദിത്തപ്പെട്ട നേതാക്കൾ വായ്പ തിരിച്ചടയ്‌ക്കേണ്ടതുണ്ടെന്നുമാണ് എംഎസ് കുമാറിന്റെ ആരോപണം.
’10 വർഷത്തിലധികമായി തിരിച്ചടയ്ക്കാത്തവർക്ക് രണ്ടാഴ്ച്ചയെങ്കിലും സമയം കൊടുക്കണ്ടേ? ബിജെപിയുടെ ആരുമല്ല ഞാനെന്ന ബോധ്യം ഇപ്പോഴാണ് വന്നത്. ഞാൻ ബിജെപിയുടെ ആരുമല്ലെന്ന് പറഞ്ഞത് എസ് സുരേഷാണ്. അത്യുന്നതനായ നേതാവാണ് അദ്ദേഹം. സുരേഷ് പറഞ്ഞാൽ അത് അവസാന വാക്കാണ്. ഇപ്പോൾ പാർട്ടി പരിപാടികൾ എന്നെ അറിയിക്കാറില്ല. വായ്പ എടുത്ത നേതാക്കളെക്കുറിച്ച് വെളിപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. അത് ഉടൻ തന്നെ വെളിപ്പെടുത്തും. ഫേസ്ബുക്കിലെ പ്രതികരണം ഒരു ഓർമപ്പെടുത്തലാണ്’ എം എസ് കുമാർ പറഞ്ഞിരുന്നു.















































