തിരുവനന്തപുരം: നഗരസഭ കൗൺസിലറും ബിജെപി ജില്ലാ ജനറൽ സെക്രട്ടറിയുമായിരുന്ന തിരുമല അനിൽകുമാറിന്റെ മരണത്തിന് പിന്നിൽ സിപിഎം – പോലീസ് ഗൂഢാലോചനയെന്ന ആരോപണവുമായി ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയൻ. കേരളത്തിലെ ക്രിമിനൽ പോലീസിന്റെ ഭീകരതയുടെ ഒടുവിലത്തെ ഇരയാണ് അനിൽകുമാർ. ലക്ഷങ്ങൾ ഇന്ന് എത്തിച്ചില്ലെങ്കിൽ വീട്ടിൽ കയറി അറസ്റ്റ് ചെയ്യുമെന്ന് തമ്പാനൂർ പോലീസ് ഭീഷണിപ്പെടുത്തിയിരുന്നു. ഇന്ന് രാവിലെയും പണം എത്തിക്കണം എന്നാവശ്യപ്പെട്ട് പോലീസ് ഭീഷണിപ്പെടുത്തിയിരുന്നതായും കുറ്റക്കാരായ പോലീസുകാർക്കെതിരെ എത്രയുംവേഗം നടപടി എടുക്കണമെന്നും കരമന ജയൻ ആവശ്യപ്പെട്ടു.
എല്ലാ ഓഡിറ്റുകളും കൃത്യമായി നിർവഹിച്ചു ഒരു പരാതി പോലുമില്ലാതെ മാന്യമായ പൊതുപ്രവർത്തനം നടത്തി വന്ന അനിൽകുമാറിനെ തമ്പാനൂർ പോലീസ് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന്റെ വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ഇന്ന് സ്റ്റേഷനിൽ ഹാജരാവണമെന്നും ഇല്ലെങ്കിൽ വീട്ടിൽ കയറി ഉപദ്രവിക്കുമെന്നും പോലീസ് അനിലിനെ ഭയപ്പെടുത്തിയിരുന്നു. ഇതോടെ തന്റെ സൽപേരിന് കളങ്കം ഉണ്ടാകുമെന്ന ഭയത്തിലാണ് അനിൽകുമാർ ആത്മഹത്യ ചെയ്തത്. ക്രിമിനൽ പോലീസിന്റെ നിയമവിരുദ്ധ നടപടികളാണ് അദ്ദേഹത്തിന്റെ ജീവൻ നഷ്ടമാക്കിയത്. പോലീസിനൊപ്പം സിപിഎം നേതൃത്വവും ഇതിന് പിന്നിലുണ്ട്.
കഴിഞ്ഞ പത്തുവർഷമായി നഗരസഭയിലെ സിപിഎമ്മിന്റെ അഴിമതി ഭരണത്തിനെതിരെ നിരന്തരം പ്രതിഷേധിച്ച ബിജെപിയുടെ നഗരസഭ ഉപനേതാവ് കൂടിയായിരുന്നു അനിൽകുമാർ. അനിൽകുമാറിന്റെ മരണത്തിന് പിന്നാലെ പ്രചരിപ്പിച്ച വ്യാജ വാർത്തകൾക്ക് പിന്നിൽ സിപിഎമ്മാണ്. അനിൽകുമാറിനെ നിരന്തരം ഭീഷണിപ്പെടുത്തിയ പോലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് 22-ന് രാവിലെ ബിജെപി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ തമ്പാനൂർ പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്നും കരമന ജയൻ അറിയിച്ചു.
അതേസമയം സാമ്പത്തിക പ്രതിസന്ധിയിൽ സൊസൈറ്റിയിലെ മറ്റാരും സഹായിച്ചില്ലെന്ന് ആത്മഹത്യക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രതിസന്ധി ഉണ്ടായതോടെ താൻ ഒറ്റപ്പെട്ടുവെന്നും താനോ, കുടുംബമോ ഒരു പൈസ പോലും എടുത്തിട്ടില്ലെന്നും എല്ലാ കുറ്റവും തനിക്കായെന്നും അതുകൊണ്ടു ജീവനൊടുക്കുകയാണെന്നും കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.