കൊച്ചി: വീട്ടുപ്രസവങ്ങളിൽ സംസ്ഥാനത്ത് നവജാത ശിശുക്കളുടെ മരണനിരക്ക് കൂടുന്നതായി റിപ്പോർട്ട്. ഇതിൽ കൂടുതൽ കുരുന്നുകൾ മരിച്ചത് കഴിഞ്ഞ വർഷമെന്നുള്ള ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പുറത്ത്. കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള എട്ടുമാസത്തിനിടെ വീട്ടുപ്രസവങ്ങളിലൂടെ സംസ്ഥാനത്ത് ഒമ്പത് നവജാത ശിശുക്കൾ മരിച്ചതായി ആരോഗ്യ വകുപ്പിന്റെ വിവരാവകാശ രേഖ പുറത്തുവന്നു.
പൊതുപ്രവർത്തകനും ഹൈക്കോടതി അഭിഭാഷകനുമായ അഡ്വ. കുളത്തൂർ ജയ്സിങിന് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കാര്യാലയം നൽകിയ വിവരാവകാശ മറുപടിയിലാണ് ഇതു സംബന്ധിച്ച് കണക്കുകൾ ഉള്ളത്. 2024 ഏപ്രിൽ മുതൽ ഡിസംബർ വരെ എറണാകുളത്തും തൃശ്ശൂരും ആലപ്പുഴയും രണ്ട് വീതവും കോഴിക്കോട്, തിരുവനന്തപുരം, കോട്ടയം എന്നീ ജില്ലകളിൽ ഒന്ന് വീതവും മരണം സംഭവിച്ചു.
2020 മുതലുള്ള കണക്കുകളെടുത്ത് നോക്കുവാണെങ്കിൽ ഏറ്റവും കൂടുതൽ നവജാത ശിശുക്കളുടെ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടതും കഴിഞ്ഞ വർഷമാണ്. 2021 ജനുവരി മുതൽ 2024 മാർച്ച് വരെ മലപ്പുറത്ത് വീട്ടുപ്രസവത്തിലൂടെ നാല് നവജാതശിശുക്കളാണ് മരിച്ചത്. കാസർകോട് – 1, പാലക്കാട് – 1, തിരുവനന്തപുരം – 1, പത്തനംതിട്ട – 1, കോട്ടയം – 1 എന്നിങ്ങനേയും മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 2020 മുതൽ 2024 വരെയുള്ള കാലയളവിൽ കഴിഞ്ഞ വർഷമാണ് വീട്ടുപ്രസവങ്ങളിൽ കൂടുതൽ നവജാത ശിശുക്കൾ മരിച്ചിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പിന്റെ രേഖകളിൽനിന്ന് വ്യക്തമാകുന്നു.