വാഷിംഗ്ടൺ: യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റുബിയോയും പാകിസ്ഥാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാറും വാഷിംഗ്ടണിൽ കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധം, വ്യാപാര സഹകരണം, പ്രാദേശിക സുരക്ഷ തുടങ്ങിയ വിഷയങ്ങളിൽ ഇരുവിഭാഗവും ചർച്ച നടത്തി. ഭീകരവാദത്തിനെതിരായ പോരാട്ടത്തിലും പ്രാദേശിക സമാധാന സംരക്ഷണത്തിലുമുള്ള പങ്കാളിത്തത്തിനായി പാകിസ്ഥാൻറെ പിന്തുണയ്‌ക്ക് നന്ദിയെന്ന് റുബിയോ എക്സ് അക്കൗണ്ടിൽ കുറിച്ചു. ഉഭയകക്ഷി വ്യാപാരം വർധിപ്പിക്കുന്നതിൻറെ സാധ്യതകൾ, പ്രധാന ഖനന മേഖലകളിൽ സഹകരണം ആഴപ്പെടുത്തുന്നത് എന്നിവയായിരുന്നു ചർച്ചയിലെ മറ്റൊരു മുഖ്യവിഷയം.
ഇറാനുമായുള്ള ചർച്ചകൾ നടക്കുന്നതിന് നിർണായകമായ ഒരു ഇടനിലക്കാരനായി പാകിസ്ഥാൻറെ സജീവ പങ്കാളിത്തത്തെ റുബിയോ സ്വാഗതം ചെയ്തതായും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറ് വക്താവായ ടാമി ബ്രൂസ് പറഞ്ഞു.2025 ഓഗസ്റ്റിൽ ഇസ്‌ലാമാബാദിൽ നിശ്ചയിച്ചിരിക്കുന്ന യുഎസ് – പാകിസ്ഥാൻ ഭീകരവിരുദ്ധ ചർച്ചയ്ക്കുള്ള തയ്യാറെടുപ്പുകൾ, ഐഎസ് പോലുള്ള ഭീകരസംഘടനകളെ നേരിടുന്നതിനായുള്ള സഹകരണം വർധിപ്പിക്കൽ തുടങ്ങിയ വിഷയങ്ങളും യോഗത്തിൽ ചർച്ച ചെയ്തു.
രണ്ടുരാജ്യങ്ങൾക്കുമിടയിലെ പരസ്പര ഗുണപ്രദമായ വ്യാപാര ബന്ധങ്ങൾ വികസിപ്പിക്കാനുള്ള ആവശ്യം റുബിയോ ചൂണ്ടിക്കാട്ടി. ഖനന മേഖലയിലുള്ള ആഗോള ആവശ്യകത വർധിക്കുന്ന സാഹചര്യത്തിൽ ആ മേഖലയിലെ ഭാവിയിലേക്കുള്ള സംയുക്ത പദ്ധതികൾ അന്വേഷിക്കേണ്ടതിൻറെ ആവശ്യകതയും അദ്ദേഹം ഉയർത്തിക്കാട്ടി.
എട്ട് ദിവസത്തെ സന്ദർശനത്തിനായാണ് ദാർ യുഎസിലെത്തിയത്. യുഎസ് പുതിയ ഭീകര സംഘടനകളുടെ പട്ടിക പ്രഖ്യാപിച്ച ശേഷം നടന്ന ഈ യോഗം ഏറെ ശ്രദ്ധേയമാണ്. ദി റെസിസ്റ്റൻസ് ഫ്രണ്ട് (TRF) എന്ന സംഘടനയെ വിദേശ ഭീകര സംഘടനയെന്നും, പ്രത്യേകമായി ആഗോളതലത്തിൽ രേഖപ്പെടുത്തേണ്ട ഭീകര സംഘടനയെന്നും യുഎസ് പ്രഖ്യാപിച്ചിരിക്കുന്നു. പാകിസ്ഥാൻ ആസ്ഥാനമായുള്ള ലഷ്കറെ തൊയ്ബയുടെ കൂലി സംഘടനയാണിത്. 2025 ഏപ്രിൽ 22ന് ജമ്മു-കാശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൻറെ ഉത്തരവാദിത്തം ടിആർഎഫ് ഏറ്റെടുത്തിരുന്നു.