ന്യൂഡൽഹി: ജനസമ്പർക്ക പരിപാടിക്കിടെ ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്കു നേരെ ആക്രമണം. ഔദ്യോഗിക വസതിയിൽ നടന്ന ജനസമ്പർക്ക പരിപാടിയിൽ വച്ചാണ് ആക്രമണം ഉണ്ടായത്. പരാതി നൽകാനെന്ന വ്യാജേന അടുത്തെത്തിയ യുവാവ് മുഖ്യമന്ത്രിയുടെ കരണത്ത് അടിച്ചതിനുശേഷം മുടിപിടിച്ചു വലിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. 35 വയസുകാരനാണ് മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. എന്നാൽ ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
ആക്രമണത്തെ തുടർന്നു രേഖ ഗുപ്തയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിജെപി ഡൽഹി ഘടകമാണ് ഈ സംഭവത്തെക്കുറിച്ച് സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. അതേസമയം കസ്റ്റഡിയിലുള്ള ആളെ ചോദ്യം ചെയ്യുകയാണ്. എന്തിനാണ് ആക്രമണം നടത്തിയതെന്നതിൽ വ്യക്തതയില്ല.
രേഖ ഗുപ്ത സ്വന്തം വസതിയിൽ എല്ലാ ബുധനാഴ്ചകളിലും രാവിലെ ജനങ്ങളെ കണ്ട് പരാതികൾ സ്വീകരിക്കാറുണ്ട്. ‘യോഗത്തിൽ പങ്കെടുത്ത ഒരാൾ മുഖ്യമന്ത്രിയെ ആക്രമിച്ചു. ഡോക്ടർമാർ മുഖ്യമന്ത്രിയെ പരിശോധിക്കുകയാണ്. ഈ ആക്രമണത്തെ പാർട്ടി അപലപിക്കുന്നു. അക്രമം രാഷ്ട്രീയ പ്രേരിതമായിരുന്നോയെന്ന് അന്വേഷിക്കണം’– മുതിർന്ന ബിജെപി നേതാവ് ഹരീഷ് ഖുറാന പറഞ്ഞു.
ഇതിനിടെ സംഭവത്തിൽ സുരക്ഷാ വീഴ്ചയുണ്ടായതായി ആരോപണം ഉയർന്നിട്ടുണ്ട്. ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിരീക്ഷിച്ചു. യാതൊരു പ്രകോപനമില്ലാതെ മുഖ്യമന്ത്രിയെ ആക്രമിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. വിവിധ രാഷ്ട്രീയ പാർട്ടികൾ സംഭവത്തെ അപലപിച്ചു. രേഖ ഗുപ്തയുടെ പരുക്ക് ഗുരുതരമല്ലെന്ന് ബിജെപി ഡൽഹി അധ്യക്ഷൻ മാധ്യമങ്ങളോട് പറഞ്ഞു. സംഭവം ദൗർഭാഗ്യകരമാണെന്ന് കോൺഗ്രസും പ്രതികരിച്ചു.