മലപ്പുറം: നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പിൽ പിവി അൻവറിന്റെ സമ്മർദ്ധ തന്ത്രം യുഡിഎഫിൽ വിലപ്പോവില്ലെന്നു സൂചന. ആര്യാടൻ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാർത്ഥിയാകും. പിവി അൻവർ ഉയർത്തുന്ന സമ്മർദ്ദത്തിന് യുഡിഎഫ് വഴങ്ങിയില്ല. ഇതോടെയാണ് സാധ്യത ആര്യാടൻ ഷൗക്കത്തിലേക്ക് തന്നെ ചുരുങ്ങിയത്. കെപിസിസി എഐസിസിക്ക് മറ്റു പേരുകൾ നൽകില്ലെന്നാണ് സൂചന. ആര്യാടൻ ഷൗക്കത്ത് എന്ന ഒറ്റപേര് ഹൈക്കമാൻഡിന് കൈമാറാനാണ് കെപിസിസിയുടെ നീക്കമെന്നാണ് അറിയുന്നത്.
അതേസമയം അൻവറിന്റെ വിലപേശലിനു വഴങ്ങേണ്ടെന്നു കോൺഗ്രസ് നേതൃത്വം തീരുമാനിക്കുകയായിരുന്നു. ഇതോടെ സംസ്ഥാന നേതാക്കൾ അൻവർ പിന്തുണയ്ക്കുന്ന വിഎസ് ജോയിയുമായി സംസാരിച്ചു. പാർട്ടി സ്ഥാനാർഥിക്ക് പൂർണ്ണ പിന്തുണ നൽകുമെന്ന് ജോയി ഉറപ്പ് നൽകി. ഇന്ന് തന്നെ യുഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകും. മാത്രമല്ല സംസ്ഥാന നേതാക്കളുടെ ചർച്ചകളിൽ ഷൗക്കത്തിൻറെ പേരിനാണ് മുൻതൂക്കം.
സാമുദായിക പരിഗണന വെച്ചുള്ള കെപിസിസി പുനസംഘടനയാണ് ഷൗക്കത്തിന് തുണയായത്. ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട സണ്ണി ജോസഫ് പ്രസിഡൻറ് ആയതോടുകൂടി ഇനി ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കിയാൽ ആ വിഭാഗത്തിൻറെ എതിർപ്പ് ഉണ്ടാകില്ല എന്നാണ് കരുതുന്നത്. വി എസ് ജോയിക്ക് ഇനിയും മത്സരിക്കാൻ അവസരമുണ്ടെന്ന കാര്യവും നേതൃത്വം പരിഗണിച്ചു. മികച്ച ഡിസിസി അധ്യാക്ഷനായ വി എസ് ജോയ് തിരഞ്ഞെടുപ്പ് ഏകോപനം നടത്തട്ടെയെന്ന ആവശ്യവും പാർട്ടിയിൽ ശക്തമാണ്.