ന്യൂഡൽഹി / കോഴിക്കോട് : ഇറാൻ – ഇസ്രയേൽ സംഘർഷത്തിനിടെ സംസ്ഥാനത്ത് നിന്നുള്ള വിവിധ വിമാന സർവീസുകൾ റദ്ദാക്കി. വ്യോമപാതകൾ അടച്ചതുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധികൾ കാരണം കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ദുബായിലേക്കും ഷാർജയിലേക്കുമുള്ള ചില വിമാനങ്ങൾ റദ്ദാക്കിയതായി വിമാനത്താവള അധികൃതർ അറിയിച്ചു. കണ്ണൂരിൽ നിന്ന് ദുബായ്, ഷാർജ എന്നിവിടങ്ങളിലേക്കുള്ള രണ്ട് സർവീസുകൾ ഇന്നലെ റദ്ദാക്കിയിരുന്നു. യാത്ര ചെയ്യുന്നവർ വിമാനത്താവളത്തിലേക്കു പുറപ്പെടുന്നതിനു മുമ്പ് അതത് വിമാന കമ്പനികളുമായി ബന്ധപ്പെട്ട് സർവീസുകളുടെ സ്ഥിതി അന്വേഷിക്കണമെന്നാണു നിർദേശം.
കരിപ്പൂർ – ഷാർജ വിമാന സർവീസും റദ്ദാക്കി. ഷാർജയിലേക്കു രാത്രി 12:35 ന് ഉള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് റദ്ദാക്കിയത്. ഇസ്രയേൽ-ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങൾ വ്യോമപാത താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. ഇന്ത്യൻ വിമാനങ്ങൾക്കു പാക്കിസ്ഥാൻ വ്യോമപാതയിൽ നേരത്തേ വിലക്കുമുണ്ട്. ഈ സാഹചര്യത്തിൽ പല വിമാനങ്ങളും ഒമാൻ വ്യോമപാതയാണ് ഉപയോഗിക്കുന്നത്. ഈ വ്യോമപാതയിൽ തിരക്കേറിയതോടെയാണ് സർവീസുകൾ വെട്ടിക്കുറയ്ക്കാൻ കമ്പനികൾ നിർബന്ധിതരാകുന്നത്.
അതേസമയം ഇറാൻ -ഇസ്രായേൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ടെഹ്റാനിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിക്കുന്ന നടപടികൾ പുരോഗമിക്കുന്നു. 600 വിദ്യാർത്ഥികളെ ടെഹ്റാനിൽ നിന്നും ക്വോമിലെക്ക് മാറ്റി. ഉർമിയയിൽ നിന്നും 110 വിദ്യാർത്ഥികളെ അർമെനിയൻ അതിർത്തിയിലേക്കും മാറ്റിയിട്ടുണ്ട്. സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്ന് ഇറാനിലെ ഇന്ത്യൻ എംബസി. ടെഹ്റാനിൽ ജോലി ചെയ്യുന്നത് പതിനായിരത്തോളം ഇന്ത്യക്കാരാണ്.
ഇറാനിൽ കുടുങ്ങിയ പതിനായിരത്തോളം ഇന്ത്യൻ വിദ്യാർഥികൾക്കു സുരക്ഷിതമായ യാത്ര ഒരുക്കണമെന്ന് ഇന്ത്യ ഇറാനോട് ആവശ്യപ്പെട്ടിരുന്നു. ഇറാൻ തങ്ങളുടെ വ്യോമാതിർത്തി അടച്ചിട്ടിരിക്കുന്നതിനാൽ വിദ്യാർഥികൾക്ക് കര അതിർത്തികൾ ഉപയോഗിച്ച് അസർബൈജാൻ, തുർക്ക്മെനിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലേക്കു കടക്കാമെന്ന് ഇറാൻ അറിയിച്ചിട്ടുണ്ട്.
ഇസ്രയേല്‍ ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ എല്ലാ ഇന്ത്യക്കാരോടും ഉടൻ ടെഹ്റാന്‍ വിടാന്‍ വിദേശകാര്യ മന്ത്രാലയം നിര്‍ദേശം നൽകിയിരുന്നു. വിദേശികള്‍ ഇന്ത്യക്കാരെ അനുഗമിക്കരുതെന്നും മന്ത്രാലയം നിര്‍ദേശിച്ചു. ബന്ധുത്വം ഇപ്പോള്‍ പരിഗണിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഇറാനിലെ ഇന്ത്യക്കാർക്കായി വിദേശകാര്യ മന്ത്രാലയം ഹെൽപ്‌ലൈൻ നമ്പർ തുടങ്ങി. +98 9128109115, +98 9128109109 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. ഇന്നലെ ഇറാൻ ദേശീയ ടെലിവിഷൻ ആസ്ഥാനവും ടെഹ്‌റാനിലെ വിവിധയിടങ്ങളും ഇസ്രയേൽ ആക്രമിച്ചിരുന്നു. ഇസ്രയേലിലെ ടെൽ അവീവും ഹൈഫയും ലക്ഷ്യമിട്ട് ഇറാന്റെ മിസൈൽ ഡ്രോൺ ആക്രമണം തുടരുന്നു. ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ നിന്ന് ജനങ്ങൾ അടിയന്തരമായി ഒഴിയണമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടു.
അമേരിക്കൻ വിമാനവാഹിനിക്കപ്പൽ യു എസ് എസ് നിമിറ്റ്‌സ് മധ്യപൂർവമേഖലയിലേക്ക് നീങ്ങിയിട്ടുണ്ട്. ആണവക്കരാറിൽ ഒപ്പിടാത്ത ഇറാൻ മനുഷ്യജീവന് വിലകൽപ്പിക്കുന്നില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി. ഇസ്രയേൽ- ഇറാൻ സംഘർഷം അവസാനിപ്പിക്കണമെന്ന ജി7 പ്രസ്താവനയിൽ ട്രംപ് ഒപ്പിട്ടില്ല.
Israel Iran conflict, Middle East crisis, US intervention, Gaza tensions, Hezbollah, IDF, Iran nuclear talks, regional instability, military escalation, peace talks, global diplomacy, UN resolution, Middle East tensions, international response, Iran proxy groups, Red Sea security, US foreign policy, West Asia unrest
#IsraelIranConflict #MiddleEastCrisis #USIntervention #GazaUnderAttack #Hezbollah #IDF #IranNuclear #RegionalTensions #GlobalSecurity #PeaceTalks #UNResolution #IranIsraelTensions #WestAsia #MilitaryEscalation #MiddleEastNews #IranProxies #RedSeaCrisis #Geopolitics #BreakingNews #WorldNews