അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിലുണ്ടായത് രാജ്യത്തെ തന്നെ ഏറ്റവും വലിയ വിമാനാപകടങ്ങളിൽ ഒന്നെന്നു സൂചന. വിമാനം ടേക് ഓഫിനു തൊട്ടു പിന്നാലെ വിമാനത്താവളത്തിനു സമീപത്തെ ജനവാസ മേഖലയിൽ തകർന്നുവീണത്. ജനവാസ കേന്ദ്രത്തിലെ അഞ്ചുനില ബിൽഡിങ്ങിൽ ഇടിച്ച് നിൽക്കുന്നത് പുറത്തുവരുന്ന ദ്യശ്യങ്ങളിൽ കാണാം. വിമാനത്തിന്റെ പലഭാഗങ്ങളും ചിതറിത്തെറിച്ച അവസ്ഥയിലാണ്. അതിനാൽ തന്നെ അപകടം എത്ര ഭീകരമാണെന്നു തിരിച്ചറിയാനാകും.
അതേസമയം തകർന്നു വീണ എയർ ഇന്ത്യയുടെ യാത്രാവിമാനത്തിൽ 169 ഇന്ത്യക്കാരുണ്ടായിരുന്നതായി സ്ഥിരീകരണം. പുറത്തുവരുന്ന റിപ്പോർട്ട് അനുസരിച്ച് 169 ഇന്ത്യക്കാർ, 53 ബ്രിട്ടീഷ് പൗരന്മാർ, ഒരു കനേഡിയൻ, ഏഴ് പോർച്ചുഗീസ് പൗരന്മാർ എന്നിവരുൾപ്പെടെ 242 പേർ ഉണ്ടായിരുന്നു. സർദാർ വല്ലഭ്ഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് 242 പേരുമായി ലണ്ടനിലേക്കു പോകുകയായിരുന്ന എഐ171 ബോയിങ് 787– 8 ഡ്രീംലൈനർ വിമാനമാണ്
ഇന്നു ഉച്ചയ്ക്ക് 1.43 നായിരുന്നു അപകടം. വിമാനത്തിൽ 230 യാത്രക്കാരും 12 ക്രൂ അംഗങ്ങളുമുണ്ടായിരുന്നെന്നാണ് വിവരം. യാത്രക്കാരനായിരുന്ന ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ നില ഗുരുതരമാണെന്നു സൂചനയുണ്ട്. പരുക്കേറ്റ യാത്രക്കാരെ ആശുപത്രിയിലേക്കു മാറ്റിക്കൊണ്ടിരിക്കുകയാണ്. അതേസമയം പുറത്തുവരുന്ന ദൃശ്യങ്ങളിൽ വിമാനത്തിന്റെ മുൻഭാഗം സമീപത്തുള്ള കെട്ടിടത്തിലിടിച്ചു നിൽക്കുന്നതു കാണാം. അതേ സമയം അപകടത്തിൽപ്പെട്ടത് എയർ ഇന്ത്യയുടെ പത്ത് വർഷം പഴക്കമുള്ള എയർ ഇന്ത്യ 171 എന്ന പേരിൽ പ്രവർത്തിക്കുന്ന ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനമാണ്.
Air India’s AI171 (Ahmedabad- London) with around 242 passengers on board has reportedly crashed near #Ahmedabad (AMD) airport during take off. #planecrash #Airindia pic.twitter.com/sfaVy7mdf9
— Uday Shetty (@Udayshetty0) June 12, 2025
സംഭവത്തെത്തുടർന്ന്, അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളം (എസ്‌വിപിഐഎ) അടച്ചു. കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ എല്ലാ വിമാന പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവച്ചതായി വിമാനത്താവള വക്താവ് അറിയിച്ചു.
വിമാനത്താവളത്തിന് സമീപമുള്ള മേഘാനിനഗർ പ്രദേശത്തിനടുത്താണ് സംഭവം. പുറത്തുവന്ന ദൃശ്യങ്ങളിൽ ആകാശത്തേക്ക് കട്ടിയുള്ള കറുത്ത പുക ഉയരുന്നത് അപകടസ്ഥലത്തു നിന്നുള്ള ദൃശ്യങ്ങളിൽ കാണാം. 8,200 മണിക്കൂർ പറക്കൽ പരിചയമുള്ള ലൈൻ ട്രെയിനിംഗ് ക്യാപ്റ്റൻ (എൽടിസി) ക്യാപ്റ്റൻ സുമീത് സബർവാളും 1,100 മണിക്കൂർ പറക്കൽ പരിചയമുള്ള ഫസ്റ്റ് ഓഫീസർ ക്ലൈവ് കുന്ദറുമായിരുന്നു വിമാനം നിയന്ത്രിച്ചുകൊണ്ടിരുന്നത്. എടിസിയുടെ കണക്കനുസരിച്ച്, വിമാനം റൺവേ 23 ൽ നിന്ന് 13:39 IST (08:09 UTC) ന് പറന്നുയർന്നു. പറന്നുയർന്ന് അൽപ്പസമയത്തിനുശേഷം വിമാനം വിമാനത്താവള പരിധിക്ക് പുറത്ത് തകർന്നുവീണു.
അപകടത്തിൽ സിവിൽ ഏവിയേഷൻ മന്ത്രി റാം മോഹൻ നായിഡു കിഞ്ചരാപു ദുഃഖം പ്രകടിപ്പിച്ചു. “അഹമ്മദാബാദിലെ വിമാനാപകടത്തെക്കുറിച്ച് അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി. ഞങ്ങൾ അതീവ ജാഗ്രതയിലാണ്” എന്ന് അദ്ദേഹം പറഞ്ഞു. സ്ഥിതിഗതികൾ താൻ വ്യക്തിപരമായി നിരീക്ഷിച്ചുവരികയാണെന്നും എല്ലാ വ്യോമയാന, അടിയന്തര പ്രതികരണ ഏജൻസികൾക്കും വേഗത്തിലും ഏകോപിതവുമായ നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. “രക്ഷാ സംഘങ്ങളെ സജ്ജമാക്കിയിട്ടുണ്ട്, വൈദ്യസഹായവും ദുരിതാശ്വാസ സഹായവും സ്ഥലത്തേക്ക് എത്തിക്കാൻ എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ട്,” അദ്ദേഹം പറഞ്ഞു.
അപകടത്തെ തുടർന്ന് യാത്രക്കാരുടെ വിവരങ്ങൾ ഉൾപ്പെടെ പ്രധാനമന്ത്രിയുടെ ഓഫീസ് തേടി. വ്യോമയാന മന്ത്രി അഹമ്മദാബാദിലേക്ക് യാത്ര തിരിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനോട് ഫോണിൽ വിവരങ്ങൾ വിലയിരുത്തി. അഹമ്മദാബാദ് പോലീസ് കമ്മിഷണറുമായി അമിത് ഷാ ആശയവിനിമയം നടത്തി.