അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനാപകടത്തിൽ എയർ ഇന്ത്യ 171 വിമാനം ഇടിച്ചുകയറിയതു മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ മെസ് ഹാളിലേക്കെന്നു റിപ്പോർട്ട്. ഉച്ച സമയമായിരുന്നതിനാൽ എത്ര മെഡിക്കൽ വിദ്യാർഥികൾ ഇതിനുള്ളിലുണ്ടായിരുന്നുവെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല. എങ്കിലും ദുരന്തത്തിന്റെ വ്യാപ്തി ഇനിയും കൂടാനാണ് സാധ്യതയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മേഘാനി നഗറിലെ ബിജെ മെഡിക്കൽ കോളേജ് യുജി ഹോസ്റ്റൽ മെസ്സിൽ വിമാനം നേരിട്ട് ഇടിച്ചിറങ്ങിയതായി സംസ്ഥാന മെഡിക്കൽ അസോസിയേഷന്റെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്കുള്ള എയർ ഇന്ത്യ വിമാനം പറന്നുയർന്നതിന് തൊട്ടുപിന്നാലെ തകർന്നുവീഴുകയായിരുന്നു. വിമാനത്തിൽ 242 പേരുണ്ടായിരുന്നു. അപകടസമയത്ത് വിദ്യാർത്ഥികൾ ഹോസ്റ്റൽ മെസ്സിൽ ഉണ്ടായിരുന്നുവെന്ന് ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷൻസ് (FAIMA) അവകാശപ്പെട്ടു. ഇവർ പുറത്തുവിട്ട ചിത്രങ്ങളിൽ ഹോസ്റ്റലിന്റെ കെട്ടിടത്തിൽ കുടുങ്ങിയ വിമാനത്തിന്റെ ഒരു ഭാഗം കാണിക്കുന്നു, അതിന് കേടുപാടുകൾ സംഭവിച്ചതായി കാണാം.
അതേസമയം അപകടത്തിൽ പരിക്കേറ്റ മെഡിക്കൽ, മെഡിക്കൽ കോളേജ് ജീവനക്കാരെക്കുറിച്ചുള്ള വിശദാംശങ്ങൾ ഉൾപ്പെടുത്തി സംസ്ഥാന സർക്കാരിൽ നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണം വന്നാൽ മാത്രമേ ശരിയായ വ്യാപ്തി അറിയാൻ സാധിക്കുകയുള്ളു.