റാഞ്ചി: റാഞ്ചിയിൽനിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ആംബുലൻസ് ജാർഖണ്ഡിലെ ഛത്ര ജില്ലയിൽ തകർന്നുവീണു. അപകടത്തിൽ എയർ ആംബുലൻസിലുണ്ടായിരുന്ന ഏഴുപേരും മരിച്ചതായി അധികൃതർ അറിയിച്ചു. ഛത്ര ഡെപ്യൂട്ടി കമ്മീഷണർ കീർത്തിശ്രീ ജി ആണ് മരണം സ്ഥിരീകരിച്ചത്. തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. രോഗിയായ സഞ്ജയ് കുമാർ, ഡോക്ടർ വികാസ് കുമാർ ഗുപ്ത, പാരാമെഡിക് സച്ചിൻ കുമാർ മിശ്ര, സഹായികളായ അർച്ചന ദേവി, ധുരു കുമാർ, പൈലറ്റുമാരായ ക്യാപ്റ്റൻ വിവേക് വികാസ് ഭഗത്, സവരാജ്ദീപ് സിംഗ് വിമാനത്തിലുണ്ടായിരുന്നത്.
41-കാരനായ സഞ്ജയ് കുമാറിന് പൊള്ളലേറ്റതിനെ തുടർന്ന് ചികിത്സയ്ക്കായി ഡൽഹിയിലേക്ക് കൊണ്ടുപോകവേയാണ് ദാരുണ സംഭവം. റാഞ്ചിയിൽ നിന്ന് ഡൽഹിയിലേക്കുള്ള മെഡിക്കൽ ഫ്ലാറ്റായിരുന്നു വിമാനം. റാഞ്ചിയിൽ നിന്ന് രാത്രി 07:11-ന് വിമാനം പറന്നുയർന്നു. ഛത്ര ജില്ലയിലെ സിമരിയക്ക് സമീപമുള്ള കസറിയ പഞ്ചായത്തിലാണ് വിമാനം തകർന്നു വീണതെന്ന് അറിയിച്ചു.
കൊൽക്കത്തയുമായി റഡാർ ബന്ധം സ്ഥാപിച്ചശേഷം മോശം കാലാവസ്ഥയെ തുടർന്ന് വിമാനം വഴിതിരിച്ചുവിടാൻ ആവശ്യപ്പെട്ടിരുന്നു. 07:34-ഓടെ വാരാണസിയിൽനിന്ന് ഏകദേശം 100 നോട്ടിക്കൽ മൈൽ തെക്കുകിഴക്കായി കൊൽക്കത്തയുമായുള്ള ആശയവിനിമയവും റഡാർ ബന്ധവും നഷ്ടപ്പെട്ടു. രാത്രി 10 മണിക്ക് ഡൽഹിയിലെത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ എയർക്രാഫ്റ്റ് ആക്‌സിഡൻ്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (AAIB) സംഘം സ്ഥലത്തെത്തി.
രാജ്യത്ത് ഒരു മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ ചെറിയ വിമാനകടമാണിത്. ജനുവരി 28-നുണ്ടായ വിമാനാപകടത്തിൽ മഹാരാഷ്ട്ര ഉപമുഖമന്ത്രി അജിത് പവാറും മറ്റുനാലുപേരും മരിച്ചിരുന്നു.

















































