വാഷിങ്ടൻ: ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ വെടിനിർത്തൽ കരാർ ഉണ്ടാക്കിയതിനു പിന്നിൽ താനാണെന്ന കഥ ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഏഴു വിമാനങ്ങൾ വെടിവച്ചിട്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. അഞ്ച് വിമാനങ്ങൾ വെടിവച്ചിട്ടെന്നാണ് ട്രംപ് നേരത്തെ അവകാശപ്പെട്ടിരുന്നത്. എന്നാൽ ഏതു രാജ്യം, ഏതൊക്കെ വിമാനങ്ങൾ വെടിവച്ചിട്ടുവെന്ന കാര്യം വെളിപ്പെടുത്തിയില്ല.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ വെടിനിർത്തൽ കരാർ യാഥാർഥ്യമായതിന്റെ പിന്നിൽ യുഎസുമായുള്ള വ്യാപാരമാണെന്ന പതിവ് പല്ലവി വീണ്ടും ട്രംപ് ആവർത്തിച്ചു. ‘‘24 മണിക്കൂറിനുള്ളിൽ വെടിനിർത്തൽ നടപ്പിലായില്ലെങ്കിൽ വ്യാപാരം നിർത്തിവയ്ക്കുമെന്ന് യുഎസ് ഭീഷണിപ്പെടുത്തി. നിങ്ങൾക്ക് വ്യാപരമല്ലേ വേണ്ടത്. യുദ്ധം ചെയ്തുകൊണ്ടിരുന്നാൽ നിങ്ങളുമായി ഒരു വ്യാപാരവും ഞങ്ങൾ നടത്തില്ല. 24 മണിക്കൂറിനുള്ളിൽ തീരുമാനം എടുക്കണമെന്നു പറഞ്ഞു, അവരത് എടുത്തു. ഞാനിത് പലവട്ടം പ്രയോഗിച്ചിട്ടുണ്ട്. പരിഹാരം കാണാൻ വ്യാപാരമോ മറ്റെന്തെങ്കിലുമോ ആണ് വേണ്ടതെങ്കിൽ ഞാനത് ഉപയോഗിച്ചിട്ടുണ്ട്.’’ – ട്രംപ് പറഞ്ഞു.
അതേസമയം ഓപ്പറേഷൻ സിന്ദൂറിൽ പാക്കിസ്ഥാന്റെ അഞ്ച് യുദ്ധവിമാനങ്ങൾ ഇന്ത്യ വെടിവച്ചിട്ടെന്നു രണ്ടാഴ്ച മുൻപ് വ്യോമസേന മേധാവി എയർചീഫ് മാർഷൽ എ.പി. സിങ് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഏഴു വിമാനങ്ങൾ വെടിവച്ചിട്ടെന്ന് ട്രംപ് പുതിയ വെളിപ്പെടുത്തൽ നടത്തിയത്. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനമായ എസ്–400 ആണ് ഈ യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടതെന്നായിരുന്നു വ്യോമസേനാ മേധാവി കഴിഞ്ഞ ദിവസം പറഞ്ഞത്. അഞ്ച് ജെറ്റുകളെ കൂടാതെ, ഒരു എയർബോൺ ഏർലി വാണിങ് ആൻഡ് കൺട്രോളും (എഇഡബ്ല്യു ആൻഡ് സി) തകർത്തുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.