പത്തനംതിട്ട: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപിനെ വിചാരണ കോടതി വെറുതെ വിട്ടതിൽ പ്രതികരണവുമായി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. ദിലീപിന് നീതി ലഭ്യമായി എന്നാണ് താൻ കരുതുന്നതെന്ന് അടൂർ പ്രകാശ് പറഞ്ഞു. നടിയെന്ന നിലയിൽ ആ കുട്ടിയോടൊപ്പമാണെന്ന് പറയുമ്പോഴും നീതി എല്ലാവർക്കും കിട്ടണമെന്നാണ് തന്റെ അഭിപ്രായമെന്നും അടൂർ പ്രകാശ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മടങ്ങവേയായിരുന്നു അടൂർ പ്രകാശിന്റെ പ്രതികരണം.
‘ദിലീപിന് നീതി ലഭ്യമായെന്നാണ് വ്യക്തിപരമായ അഭിപ്രായം. കലാകാരൻ എന്ന നിലയിൽ മാത്രമല്ല ദിലീപുമായി നേരിട്ട് ബന്ധമുണ്ടായിരുന്ന വ്യക്തി കൂടിയാണ് ഞാൻ. കോടതി നീതി നൽകി. ഉന്നത പോലീസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ പോലീസുകാർ കെട്ടിച്ചമച്ചതാണെന്ന് ദിലീപ് തന്നെ പറഞ്ഞിട്ടുണ്ട്’- അടൂർ പ്രകാശ് പറഞ്ഞു.
അതുപോലെ വിധിക്കെതിരെ അപ്പീൽ പോകുമെന്ന സർക്കാർ നിലപാടിനെയും അടൂർ പ്രകാശ് പരിഹസിച്ചു. സർക്കാരിന് വേറെ ജോലിയില്ലല്ലോയെന്ന് അടൂർ പ്രകാശ് ചോദിച്ചു. ആരെ ഉപദ്രവിക്കാൻ കഴിയുമെന്ന് നോക്കിക്കാണുന്ന സർക്കാരാണ് ഇവിടെയുള്ളത്. എന്ത് കേസും കെട്ടിച്ചമച്ച് ഉണ്ടാക്കുന്ന സർക്കാരാണെന്നും അടൂർ പ്രകാശ് പറഞ്ഞു.
അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിൽ ശബരിമല വിഷയം യുഡിഎഫിന് അനുകൂലമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ‘101 ശതമാനം പ്രതീക്ഷയുമായാണ് തെരഞ്ഞെടുപ്പ് നേരിടുന്നത്. അടൂർ മുൻസിപ്പാലിറ്റി യുഡിഎഫ് ഭരിക്കും. എല്ലാ ഇടങ്ങളിലും തെരഞ്ഞെടുപ്പിൽ ഏകോപനമുണ്ടാക്കികൊണ്ടാണ് കൺവീനറെന്ന നിലയിൽ താൻ മുന്നോട്ട് പോയത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജനങ്ങൾ ചർച്ച ചെയ്യുന്ന പ്രധാന വിഷയമായി കാണുന്നത് ശബരിമലയിലെ തീവെട്ടിക്കൊള്ളയാണ്. തെരഞ്ഞെടുപ്പിൽ യുഡിഎഫ് നല്ല ഭൂരിപക്ഷത്തിൽ വരും’, അദ്ദേഹം പറഞ്ഞു.


















































