മുംബൈ: അമേരിക്ക, ബ്രിട്ടന്‍, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെ ഉപരോധമുള്ള ടാങ്കര്‍കപ്പലുകള്‍ക്ക് വിലക്ക് ഏർപ്പെടുത്തി അദാനി പോർട്ട്. നീക്കം ഇന്ത്യയിലേക്ക് റഷ്യന്‍ എണ്ണയുടെ വരവിനെ ബാധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.റഷ്യയില്‍നിന്നുള്ള അസംസ്‌കൃത എണ്ണ കൂടുതലും ഉപരോധമുള്ള ടാങ്കറുകള്‍ വഴിയാണ് ഇന്ത്യന്‍ തീരത്തേക്കെത്തുന്നത്. ഉപരോധം വന്നതിനുശേഷം രജിസ്‌ട്രേഷനില്ലാത്ത ഷാഡോ ടാങ്കറുകള്‍ വഴിയും റഷ്യന്‍ എണ്ണയുടെ നീക്കം നടക്കുന്നുണ്ട്.
പഞ്ചാബിലെ ഭട്ടിന്‍ഡയിലുള്ള എച്ച്പിസിഎല്‍-മിത്തല്‍ എനര്‍ജി ലിമിറ്റഡിന്റെ റിഫൈനറിയിലേക്ക് അസംസ്‌കൃത എണ്ണ എത്തിക്കുന്നത് അദാനിയുടെ മുന്ദ്ര തുറമുഖം വഴിയാണ്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും ഈ തുറമുഖം എണ്ണയെത്തിക്കാന്‍ ഉപയോഗിക്കുന്നുണ്ട്.ഐക്യരാഷ്ട്ര സഭയുടെ ഉപരോധം മാത്രമാണ് ഇന്ത്യ പരിഗണിക്കാറുള്ളത്.
ഏതെങ്കിലും ഒരു രാജ്യത്തിന്റെ ഉപരോധം കണക്കിലെടുക്കാറില്ല. അതുകൊണ്ടുതന്നെ രാജ്യത്തെ മറ്റു തുറമുഖങ്ങളില്‍ ഈ കപ്പലുകള്‍ അടുപ്പിക്കുന്നതിന് നിലവില്‍ തടസ്സങ്ങളില്ല. അദാനിഗ്രൂപ്പിനെതിരേ അമേരിക്കയില്‍ കേസ് വരുകയും ഇത് ഒഴിവാക്കാനുള്ള കമ്പനിയുടെ ശ്രമം തടസ്സപ്പെടുകയും ചെയ്ത പശ്ചാത്തലത്തില്‍ക്കൂടിയാണ് അദാനി പോര്‍ട്‌സിന്റെ നടപടിയെന്നത് ശ്രദ്ധേയമാണ്.