കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിധിപകർപ്പ് പുറത്ത്. 1711 പേജുള്ള വിധിന്യായത്തിൻറെ വിധിപ്പകർപ്പിൽ കേസിൽ ഗൂഢാലോചന നടന്നതിന് തെളിവ് അപര്യാപതമാണെന്നും എട്ടാം പ്രതിയായ ദിലീപ് പണം നൽകിയതിന് യാതൊരു തെളിവില്ലെന്നും വിധി ഉത്തരവിൽ പറയുന്നു. അതുപോലെ ജയിലിനുള്ളിലെ ഫോൺ വിളിയിലും കോടതി സംശയം ഉന്നയിക്കുന്നു. തെളിവ് ഇല്ലെങ്കിലും അറസ്റ്റ് അന്യായമല്ലെന്നും അന്വേഷണ സംഘം ദിലീപിനെ അറസ്റ്റ് ചെയ്തതിൽ തെറ്റില്ലെന്നും കോടതി നിരീക്ഷിച്ചു. അന്ന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ദിലീപിൻറെ അറസ്റ്റ്. അക്കാര്യത്തിൽ അന്വേഷണ സംഘത്തിന്റെ ഭാഗത്ത് തെറ്റില്ല. എന്നാൽ സുനിയും ദിലീപും ഗൂഢാലോചന നടത്തിയെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നാണ് കോടതി ഉത്തരവിൽ പറയുന്നത്.
അന്വേഷണസംഘത്തിന്റെ വീഴ്ചകൾ കോടതി ചൂണ്ടിക്കാട്ടിയതിങ്ങനെ
പ്രതികൾ നടിക്കെതിരെ ഗൂഢാലോചന നടത്തി എന്ന് പറയുന്നത് 2013 ലാണ്. എന്നാൽ, 2017 ലാണ് കുറ്റകൃത്യം നടന്നത്. രണ്ട് വർഷവും തമ്മിൽ വ്യത്യാസമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ദിലീപ് അറസ്റ്റിന് ശേഷവും ഫോൺ ഉപയോഗിച്ചു, അത് എങ്ങനെയെന്ന് കോടതി ചോദിക്കുന്നു. അതിൽ തൃപ്തികരമായ വിശദീകരണം നൽകാൻ പോലീസിന് കഴിഞ്ഞില്ല. അതുപോലെ ദിലീപിനെ പൂട്ടണം എന്ന വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതിൽ ദിലീപിന് പങ്കുണ്ടെന്ന് തെളിയിക്കാനും പ്രോസിക്യൂഷൻ കഴിഞ്ഞില്ല. 2013ൽ തന്നെ ഗൂഢാലോചന നടന്നു എന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല.
മാത്രമല്ല 2013 മുതൽ 2017 വരെയുള്ള കാലയളവിൽ വിവിധ കേസുകളിൽ സുനി എവിടെയായിരുന്നു എന്ന് കൃത്യമായി ട്രാക്ക് ചെയ്യാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല. ഈ കാലഘട്ടത്തിൽ സുനി ഒളിവിൽ പോയതായി പ്രോസിക്യൂഷൻ വാദിക്കുന്നു. എന്നാൽ ചില ക്രിമിനൽ കേസുകളിൽ ഇയാൾ കോടതിയിൽ ഹാജരായിട്ടുണ്ട്. ഇതിലൊരു കേസിൽ വെറുതെ വിട്ടിട്ടുമുണ്ട്. ഗൂഢാലോചന ആരോപിക്കുമ്പോൾ പ്രതി എവിടെ, എങ്ങനെ എന്ത് ചെയ്തു എന്ന് അന്വേഷണ സംഘം വിശദമായി അന്വേഷിക്കണമായിരുന്നുവെന്നും കോടതി ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്നു.
അതോടൊപ്പം അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ തന്നെ സുനി മാസത്തിലൊരിക്കൽ വീട്ടിൽ എത്തിയിരുന്നുവെന്ന് മൊഴി നൽകി. അതിനാൽ സുനി മറ്റ് കേസുകളിൽ പെട്ടത് കൊണ്ട് ഗൂഢാലോചന പ്രകാരം 2015ൽ കുറ്റകൃത്യം നടപ്പാക്കിയില്ല എന്ന വാദം നിലനിൽക്കില്ലെന്നും കോടതി നിരീക്ഷിച്ചു. സുനി എവിടെയായിരുന്നു എന്ന് കൃത്യമായി അന്വേഷിക്കാനോ ആ വിവരങ്ങൾ കോടതിയെ ധരിപ്പിക്കാനോ പോലീസിന് കഴിഞ്ഞില്ലെന്നും കോടതി ഉത്തരവിൽ പറയുന്നു.
വിവാഹമോതിരത്തിന്റെ ചിത്രം വ്യക്തമായി എടുത്ത് നൽകണമെന്ന് ദിലീപ് നിർദേശിച്ചെന്നാണ് പ്രോസിക്യൂഷൻറെ വാദം. ഇത്തരമൊരു വാദം അന്തിമ റിപ്പോർട്ടിൽ മാത്രമാണ് പറയുന്നതെന്നും കോടതി ഉത്തരവിൽ പറയുന്നു. ആദ്യ റിപ്പോർട്ടിൽ ഇത് അന്വേഷണസംഘം പരാമർശിച്ചിട്ടില്ല. ദൃശ്യങ്ങളിൽ അതിജീവിതയുടെ മുഖം വ്യക്തമാണ്. അതിനാൽ വിവാഹമോതിരം കാണിച്ച് ഐഡന്റിറ്റി സ്ഥിരീകരിക്കണ്ട കാര്യമില്ല. ആദ്യ റിപ്പോർട്ടുകളിൽ ഈ മോതിരത്തിന്റെ കാര്യം പറയുന്നില്ല. അത് അതിജീവിത കോടതിയിൽ നൽകിയ മൊഴിക്ക് ശേഷമാണ് പരാമർശിക്കുന്നത്. ഇത് അതിജീവിതയുടെ മൊഴിയുമായി മാച്ച് ചെയ്യാൻ വേണ്ടിയാണോ എന്ന സംശയമുയർത്തുന്നതാണ്. അതിനാൽ ഒന്നും പ്രതിയും എട്ടാം പ്രതിയും ചേർന്ന് അത്തരമൊരു ഗൂഢാലോചന നടത്തിയെന്ന വാദം നിലനിൽക്കില്ലെന്നും കോടതി ഉത്തരവിൽ പറയുന്നു.
കോടതിക്കും ജഡ്ജിക്കുമെതിരെയുള്ള ആരോപണങ്ങൾ അവഗണിക്കുന്നു
അതേസമയം കോടതിക്കും ജഡ്ജിക്കുമെതിരെയുള്ള ആരോപണങ്ങൾ അവഗണിക്കുന്നുവെന്ന് വിധി പകർപ്പിൽ പരാമർശിക്കുന്നു. ആകാശം ഇടിഞ്ഞ് വീണാലും നീതി നടപ്പാക്കണം എന്ന തത്വത്തിൽ വിശ്വസിക്കുന്നുവെന്നും വിധിയിൽ എടുത്ത് പറയുന്നു. ജയിലിനുള്ളിൽ നിന്നുള്ള ഫോൺ വിളിയിൽ സംശയങ്ങളുമായി കോടതി. അതുപോലെ സാക്ഷിയായ ജിൻസൺ പ്രതി ആകേണ്ടതല്ലേ എന്ന് ചോദ്യവും ഉന്നയിക്കുന്നു. മൊബൈൽ ചാർജ് ചെയ്യാൻ ഉപയോഗിച്ച ചാർജർ എവിടെയെന്ന് അന്വേഷണ സംഘം അന്വേഷിച്ചിട്ടില്ലായെന്നും വിധി പകർപ്പിൽ പറയുന്നു



















































