തിരുവനന്തപുരം: എമ്പുരാന്റെ പ്രമേയത്തെ ചൊല്ലി മോഹൻലാൽ ഉൾപ്പെടെയുള്ളവർക്കെതിരേ ഉണ്ടായ സൈബർ ആക്രമണത്തിൽ സുപ്രീംകോടതി അഭിഭാഷകൻ സുഭാഷ് തീക്കാടൻ ഡിജിപിക്ക് പരാതി നൽകി. വിഷയത്തിൽ ഉടൻ നടപടി ഉണ്ടാകുമെന്ന് ഡിജിപി മറുപടി നല്‍കി.അതിനിടെ എമ്പുരാനിൽ സീനുകൾ വെട്ടാൻ തീരുമാനിച്ചിട്ടും വിവാദം തീര്‍ന്നിട്ടില്ല. സിനിമക്കെതിരായ വിമർശനം തുടരുകയാണ് സംഘപരിവാർ അനുകൂലികൾ. അതിനിടെ, സിനിമക്ക് പരസ്യ പിന്തുണയുമായി ഡിവൈഎഫ്ഐ രംഗത്തെത്തി. സിനിമയെ പിന്തുണച്ച് കൊണ്ട് മാനവീയം വീഥിയിൽ ഐക്യദാർഢ്യ പരിപാടി ഇന്ന് വൈകുന്നേരം സംഘടിപ്പിക്കും. എമ്പുരാന്‍റെ റീ എഡിറ്റഡ് പതിപ്പ് വ്യാഴാഴ്ചയോടെ തിയറ്ററുകളിൽ എത്തുക.
ആദ്യ മുപ്പത് മിനിറ്റിൽ കാണിക്കുന്ന ഗുജറാത്ത് കലാപ രംഗങ്ങൾ കുറയ്ക്കും. കേന്ദ്ര സർക്കാരിന് എതിരായവരെ ദേശീയ ഏജൻസി കേസിൽ കുടുക്കുന്നതായി കാണിയ്ക്കുന്ന ഭാഗങ്ങളിൽ ചില മാറ്റങ്ങൾ വരുത്തും. ബാബ ബജ്‌രംഗി എന്ന വില്ലന്റെ പേര് മാറ്റാൻ ആലോചന ഉണ്ടെങ്കിലും സിനിമയിൽ ഉടനീളം ആവർത്തിക്കുന്ന ഈ പേര് മാറ്റാൻ സാധിക്കുമോ എന്ന കാര്യം വ്യക്തമല്ല.
ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. സംവിധാനം നിര്‍വഹിച്ചത് പൃഥ്വിരാജ് ആണ്. പൃഥ്വിരാജ്നിര്‍ണായക കഥാപാത്രമായി മോഹൻലാല്‍ ചിത്രം എമ്പുരാനില്‍ ഉണ്ട്. ആഗോളതലത്തില്‍ മോഹൻലാലിന്റെ എമ്പുരാൻ 100 കോടി ക്ലബിലെത്തിയിരുന്നു. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ പ്രധാന നിര്‍മാതാവ്. സുജിത് വാസുദേവാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. മഞ്ജു വാര്യര്‍, അഭിമന്യു സിംഗ്, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ, ആൻഡ്രിയ, ജെറോം, കിഷോര്‍,സുകുന്ദ്,നിഖാത് ഖാൻ, സാനിയ ഇയ്യപ്പൻ, ഫാസില്‍ തുടങ്ങിയ ഒട്ടേറെപ്പേര്‍ എമ്പുരാനില്‍ കഥാപാത്രങ്ങളായി ഉണ്ട്.