ചന്ദ്രപൂർ: അത്താഴത്തിന് പാവയ്ക്ക കറി ഉണ്ടാക്കിയതിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടര്‍ന്ന് യുവാവ് അമ്മയെ കൊന്നു. മഹാരാഷ്ട്രയിലെ ചന്ദ്രാപൂറിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. 65 കാരിയായ സുമിത്ര പെട്കുലെയാണ് മകന്റെ ക്രൂര മർദനത്തെ തുടർന്ന് മരിച്ചത്. സംഭവത്തിൽ മകൻ ജഗദീഷ് പെട്കുലയെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രിയിലാണ് സംഭവം നടന്നത്.
അത്താഴത്തിന് പാവക്ക കൊണ്ട് തയാറാക്കിയ ഭക്ഷണത്തെച്ചൊല്ലി ജഗദീഷും അമ്മയും തമ്മിൽ തർക്കമുണ്ടാവുകയായിരുന്നു. പിന്നീട് തർക്കം രൂക്ഷമാവുകയും പ്രകോപിതനായ ജഗദീഷ് അമ്മയെ ആക്രമിക്കുകയുമായിരുന്നു. ശരീരമാസകലം ചവിട്ടിയും കല്ലുപയോഗിച്ചും ജഗദീഷ് അമ്മയെ ക്രൂരമായി മർദിച്ചു. മകന്റെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ സുമിത്ര സംഭവസ്ഥലത്തു വെച്ച് തന്നെ മരണപ്പെട്ടതായാണ് വിവരം. പ്രതിയായ ജഗദീഷ് മദ്യത്തിന് അടിമയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
ഇയാളുടെ മദ്യപാനത്തെ തുടർന്നുള്ള കുടുംബപ്രശ്നങ്ങൾ കാരണം രണ്ട് മാസം മുമ്പ് ഭാര്യ ഉപേക്ഷിച്ചിരുന്നു. ശേഷം അമ്മക്കൊപ്പമായിരുന്നു ജഗദീഷിന്റെ താമസം. അമ്മയെ മർദിക്കുമ്പോഴും ഇയാൾ മദ്യലഹരിയിലായിരുന്നു എന്ന് റിപ്പോർട്ടുണ്ട്.ജഗദീഷ് അമ്മയെ മർദിക്കുന്ന വിവരമറിഞ്ഞ നാട്ടുകാരാണ് പൊലീസിൽ വിവരമറിയിച്ചത്. തുടർന്ന് ഇവരുടെ വീട്ടിലെത്തിയ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയും സുമിത്രയുടെ മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്യുന്നതിനായി ആശുപത്രിയിലേക്ക് അയക്കുകയും ചെയ്തു.















































