പാലക്കാട്: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പഴ്‌സനൽ അസിസ്റ്റന്റും വലകൈയ്യുമായിരുന്ന എ. സുരേഷ് മലമ്പുഴയിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായേക്കുമെന്ന് സൂചന. ജില്ലയിലൂടെ കടന്നുപോകുന്ന യുഡിഎഫ് ജാഥയിൽ പങ്കെടുക്കാൻ കോൺഗ്രസ് നേതൃത്വം ക്ഷണിച്ചതായി സുരേഷ്കുമാർ പറഞ്ഞു. ഇതുവരെ നിലപാട് തുറന്നു പറഞ്ഞിട്ടില്ലെങ്കിലും യുഡിഎഫിന്റെ ഭാഗമാകുമെന്നാണ് സുരേഷിന്റെ വാക്കുകൾ നൽകുന്ന സൂചന.
‘‘സ്ഥാനാർഥിയാകണമെന്ന് യുഡിഎഫ് നേതാക്കൾ പറഞ്ഞിരുന്നു. ആലോചിക്കാനുണ്ടെന്നു ഞാൻ പറഞ്ഞു. സ്ഥാനാർഥിത്വത്തെ സംബന്ധിച്ച് യുഡിഎഫാണ് പറയേണ്ടത്. പ്രധാനപ്പെട്ട നേതാക്കളാണ് എന്നോട് സംസാരിച്ചത്. ജാഥയിൽ പങ്കെടുക്കാനും ക്ഷണിച്ചിട്ടുണ്ട്’’
അതേസമയം 2013 മേയ് 12, 13 തീയതികളിൽ ചേർന്ന കേന്ദ്ര കമ്മിറ്റി യോഗമാണ് സുരേഷിനെ പാർട്ടിയിൽനിന്ന് പുറത്താക്കിയത്. പാർട്ടി കമ്മിറ്റികളിലെ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകി, വിഎസിന്റെ ഇമേജ് വർധിപ്പിക്കാൻ വാർത്തകൾ നിർമിച്ച് മാധ്യമങ്ങൾക്ക് വിതരണം ചെയ്തു എന്നതടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു പുറത്താക്കൽ. പാർട്ടിയിൽ തിരിച്ചെടുക്കണമെന്ന് നിരവധി തവണ കത്തു നൽകിയെങ്കിലും ഇതുവരെ പരിഗണിക്കപ്പെട്ടില്ല.
പിന്നാലെ കഴിഞ്ഞ ദിവസം സിപിഎമ്മിൽനിന്നു പുറത്താക്കിയ തന്നെ തിരിച്ചെടുക്കാൻ വൈകുന്നത് എന്തുകൊണ്ടെന്ന ചോദ്യവുമായി സുരേഷ് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടിരുന്നു. സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബിയോടാണ് സുരേഷ് ചോദ്യങ്ങളുന്നയിച്ചത്. പോസ്റ്റിനൊപ്പം, പാർട്ടിയിൽനിന്നു തന്നെ പുറത്താക്കിയതിനു നൽകിയ കത്തിന്റെ ചിത്രവും സുരേഷ് ചേർത്തിരുന്നു. സിപിഎമ്മിൽനിന്നു പുറത്താക്കിയതു ശേഷമുള്ള തന്റെ ജീവിതത്തെക്കുറിച്ചും നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും സുരേഷ് പോസ്റ്റിൽ വിവരിച്ചിരുന്നു.
















































