പട്‌ന: സ്ത്രീധനമായി സ്വർണമാല ലഭിക്കാത്തതിന് ഗർഭിണിയെ ഭർത്താവിന്റെ മാതാപിതാക്കൾ തീകൊളുത്തി കൊന്നു. ബിഹാറിലെ നളന്ദ ജില്ലയിലെ മെഹ്‌തെർമ ഗ്രാമത്തിലാണ് സംഭവം. സ്തുതി കുമാരി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. മരണസമയത്ത് സ്തുതി രണ്ടുമാസം ഗർഭിണി ആയിരുന്നു. ഭർത്താവ് ചിന്തുകുമാറിന്റെ മാതാപിതാക്കളാണ് സ്തുതിയെ തീകൊളുത്തി കൊന്നത്.
പ്രതികൾ ഒളിവിലാണ്. ഒൻപതുമാസം മുൻപാണ് സ്തുതിയും ചിന്തുവും വിവാഹിതരായത്. സ്ത്രീധനമായി സ്വർണമാല നൽകാമെന്ന് വിവാഹവേളയിൽ സ്തുതിയുടെ കുടുംബം പറഞ്ഞിരുന്നു. എന്നാൽ, ഇത് കൊടുക്കാൻ അവർക്ക് കഴിഞ്ഞില്ല.
അതോടെ തുടർച്ചയായ പീഡനങ്ങളാണ് സ്തുതിക്ക് ഭർതൃവീട്ടിൽ നേരിടേണ്ടി വന്നതെന്ന് അവരുടെ കുടുംബം ആരോപിച്ചു. കൊല്ലപ്പെടുന്നതിന് രണ്ടുദിവസം മുൻപ് സ്തുതിക്ക് ക്രൂരമർദനമേറ്റിരുന്നെന്നും കുടുംബം ആരോപിച്ചു. കൊലപാതകം നടന്ന ദിവസം, സ്തുതിയെ മർദിക്കുകയും ദേഹത്ത് എണ്ണയൊഴിച്ച് തീകൊളുത്തുകയുമായിരുന്നെന്ന് കുടുംബം ആരോപിച്ചു. വിവരം അറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും പ്രതികൾ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞിരുന്നു.














































