മലപ്പുറം: കരുവാരക്കുണ്ടിൽ കടുവയെ പിടിക്കാൻ സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയത് പുലി. കേരള എസ്റ്റേറ്റിൽ സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. നേരത്തെ ടാപ്പിങ് തൊഴിലാളിയെ കടുവ കൊന്നു തിന്നതിനെ തുടർന്നാണ് വിവിധയിടങ്ങളിലായി കൂടുകൾ സ്ഥാപിച്ചിരുന്നത്. ഇതിനുപുറമേ കരുവാരക്കുണ്ട് പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ പുലി ഇറങ്ങിയതും പ്രദേശവാസികൾക്ക് ഇരട്ടി ആശങ്കയുണ്ടാക്കിയിരുന്നു. എന്നാൽ നരഭോജി കടുവയെ ഇതുവരെ പിടികൂടാനായില്ല.
മേയ് 15നാണ് കാളികാവിൽ കടുവയുടെ ആക്രമണത്തിൽ ചോക്കാട് കല്ലാമൂല സ്വദേശി ഗഫൂർ (39) മരിച്ചത്. തുടർന്ന് നരഭോജിക്കടുവയെ കണ്ടെത്തി മയക്കുവെടി വയ്ക്കാൻ വനപാലകരുടെ സംഘം ശ്രമം നടത്തിയെങ്കിലും സാധിച്ചിരുന്നില്ല. ഇതിനിടെയാണ് പുലി കുടുങ്ങിയത്.