കാണ്‍പൂര്‍: ഉത്തര്‍പ്രദേശില്‍ ഓടുന്ന കാറിനുള്ളിൽ പതിനാലുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി. കാണ്‍പൂരിലാണ് സംഭവം നടന്നത്. പൊലീസ് സബ് ഇന്‍സ്പെക്ടറും പ്രദേശിക യൂട്യൂബറും ചേര്‍ന്നാണ് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തത്.പ്രതിയായ എസ്ഐ അമിത് കുമാർ മൗര്യ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.
യൂട്യൂബറെ പൊലീസ് അറസ്റ്റ് ചെയ്തു. ഏഴാം ക്ലാസ് പഠനം ഉപേക്ഷിച്ച പെൺകുട്ടിയെ തിങ്കളാഴ്ച രാത്രി 10 മണിയോടെ പ്രതികള്‍ കാറില്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു. പെണ്‍കുട്ടിയെ റെയിൽവെ ട്രാക്കിനടുത്തുള്ള വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയെന്നും അവിടെ വെച്ച് പെണ്‍കുട്ടിയെ രണ്ട് മണിക്കൂറോളം പീഡിപ്പിക്കുകയും ചെയ്തു. അബോധാവസ്ഥയിലായ കുട്ടിയെ പിന്നീട് വീടിന്‍റെ മുറ്റത്ത് ഉപേക്ഷിക്കുകയും ചെയ്തു.അതിജീവിതയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ എസ്ഐ അമിത് കുമാർ മൗര്യ, യൂട്യൂബർ ശിവ്ബരൻ യാദവ് എന്നിവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
യാദവിനെ അറസ്റ്റ് ചെയ്തെങ്കിലും ഒളിവില്‍ പോയ എസ്ഐയെ പിടികൂടാന്‍ നാല് ടീമുകളെ രൂപീകരിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. കുറ്റകൃത്യത്തിന് ഉപയോഗിച്ച എസ്ഐയുടെ എസ്‌യുവി കാറും പൊലീസ് കണ്ടെടുത്തു. അതേസമയം പീഡനം നടത്തിയത് പൊലീസുകാരനാണെന്ന് പറഞ്ഞപ്പോള്‍ തങ്ങളെ പൊലീസ് സ്റ്റേഷനില്‍ തിരിച്ചയച്ചതായി അതിജീവിതയുടെ കുടുംബം ആരോപിച്ചു.കൂടാതെെ കേസ് മൂടിവെക്കാന്‍ പൊലീസ് ശ്രമിച്ചെന്നും പെൺകുട്ടിയുടെ മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തുവെന്നും കോടതിയിൽ മൊഴി രേഖപ്പെടുത്തുന്നതുവരെ വീട്ടിലേക്ക് വിട്ടില്ലെന്നും സഹോദരൻ ആരോപിച്ചു.
















































